രണ്ടാനച്ഛൻ്റെ ക്രൂരമർദനത്തിൽ സാരമായി പരുക്കേറ്റ രണ്ട് വയസുകാരി ഗുരുതരാവസ്ഥയിൽ. തലയ്ക്ക് സാരമായി പരുക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളജിൽ വെൻ്റിലേറ്ററിലാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരുക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്.
ഇതോടെ ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് രണ്ടാനാച്ഛനാണ് കുഞ്ഞിനെ മർദിച്ചത് എന്ന് വ്യക്തമായത്. രണ്ടാനച്ഛനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.