ഈ കൊറോണ കാലത്തു പലതരത്തിലുള്ള നന്മ നിറഞ്ഞ പ്രവർത്തികളാണ് പലരും സമൂഹത്തിനു വേണ്ടി ചെയുന്നത്. മലയാളികൾ ആരെയും സഹായിക്കില്ല എന്നൊക്കെ പറയുന്നത് തെറ്റാണെന്നു പ്രളയം വന്നപ്പോഴും കൊറോണ വന്നപ്പോഴും നമ്മൾ മനസിലാക്കിയതാണ്. അതുപോലെ പോലീസിനെ പോലും അതിശയിപ്പിച്ച ഒരു സഹായത്തിന്റെ വാർത്തയാണ് മുഹമ്മദ് പുതുശ്ശേരി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത് .
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം താഴെ:
“ഇന്നലെ അത്തോളിയിൽ വാഹനപരിശോധന ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് ഞങ്ങളുടെ അടുത്തേക്ക് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നത് കാണുന്നത്. ഓട്ടോയിൽനിന്നും ഇറങ്ങിയ 3 പേർ പിന്നിൽ നിന്നും ഇളനീർ എടുത്ത് വെട്ടുകയും ……സാറെ ഇത് കുടിച്ചോളൂ എന്നു പറയുകയും ചെയ്തു. ഇതൊരു പുതിയ അനുഭവമായതിനാൽ ഞാനവരോട് കാര്യങ്ങൾ ചോദിച്ചു. നിങ്ങൾ ഏത് സംഘടനയാണെന്ന് ചോദിച്ചപ്പോൾ ……ഞങ്ങൾ സംഘടനയൊന്നുമല്ല സാറെ, ഞങ്ങൾ അന്നശ്ശേരിക്കാരാണ് എന്നും 4 ദിവസമായി വെയിലത്ത് ഡ്യൂട്ടിചെയ്യുന്ന പോലീസുകാർക്ക് ഇളനീർ കൊടുക്കുന്നുണ്ടെന്നും കോഴിക്കോട് കൊടുത്തു വരികയാണെന്നും പറഞ്ഞു. ഇതിനുള്ള ചിലവ് എവിടുന്നാണെന്നു ചോദിച്ചപ്പോൾ ഞങ്ങൾ കയ്യിൽ നിന്നും എടുക്കുന്നു എന്നും ഇളനീർ നാട്ടുകാർ അവരുടെ പറമ്പിൽ നിന്നും ഇഷ്ടത്തോടെ തരുന്നതാണെന്നും പറഞ്ഞു. മാത്രവുമല്ല അടുത്ത ദിവസത്തേക്കുള്ള 300 ഇളനീർ റെഡിയാക്കി വെച്ചിട്ടുണ്ടെന്നും പറഞ്ഞു കേട്ടപ്പോൾ ഇവരുടെ സഹായ മനസ്സിനെ നാട് അറിയിക്കണമെന്ന് എനിക്ക് തോന്നി. പോലീസിൻെറ ഭാഗത്തു നിന്നും എതേങ്കിലും തരത്തിലുള്ള സഹായമോ ഗുണമോ ആഗ്രഹാക്കാതെയാണ് അവരിത് ചെയ്യുന്നത് എന്നത് ഉറപ്പാണ്. കാരണം ഞാനിത്രയൊക്കെ ചോദിച്ചിട്ടും എൻെറ പേര് ചോദിക്കാനോ പരിചയപ്പെടാനോ അവർ ശ്രമിച്ചില്ല. വെയിലത്ത് നിന്നിരുന്ന ഞങ്ങൾക്ക് വലിയ ആശ്വാസമായി മാറിയ ഇളനീർ കുടിച്ച് കഴിഞ്ഞപ്പോൾ………..എന്നാൽ പോട്ടെ സാറെ നാളെ കാണാമെന്ന് പറഞ്ഞ് അവർ പോകുമ്പോൾ ഞാനവരെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഇത്രയും പേർക്കുള്ള ഇളനീർ സംഘടിപ്പിക്കാനും അവ ഓരോ പോസ്റ്റുകളിലെത്തിക്കുന്നതിനും അതിനായി അവരുടെ ജീവിതോപാധിയായ ഓട്ടോറിക്ഷ ഓടുന്നതും………….ഇങ്ങിനെയുള്ളവരും നമ്മുടെ നാട്ടിലുണ്ട്. വാർത്തകളിലും ചിത്രങ്ങളിലും ഇടം നേടാതെ…….നാടു പ്രയാസപ്പെടുമ്പോൾ അത് പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ തങ്ങളാലാകുന്നത് ചെയ്യുന്നവർ തീർച്ചായും ഇവർ നാടറിയേണ്ടവരാണ്. ഇവർ മാത്രമല്ല അവർക്ക് ഇളനീർ നൽകുന്ന നാട്ടുകാരേയും ……………..പേരറിയാത്ത ആ മൂന്നു പേർക്കും അവരുടെ പ്രിയ നാട്ടുകാർക്കും എൻെറ ബിഗ് സല്യൂട്ട്”