തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമാണ് ദളപതി വിജയ്. കേരളത്തിലും ധാരാളം ആരാധകർ ആണ് താരത്തിന് ഉള്ളത്. ഒരുപക്ഷേ തമിഴ്നാട് കഴിഞ്ഞാൽ താരത്തിന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആയിരിക്കും. വിജയ് ചിത്രങ്ങൾ എല്ലാം തന്നെ കേരളത്തിൽ നിന്നും മികച്ച കളക്ഷനാണ് നേടാൻ ഉള്ളത്. പലപ്പോഴും കേരളത്തിലെ മാധ്യമങ്ങളിലും വിജയ് എന്ന താരം നിറഞ്ഞു നിൽക്കാറുണ്ട്. പലപ്പോഴും പല കാരണങ്ങൾ കൊണ്ടും ആയിരിക്കും ഇത്.
പല സാമൂഹിക പ്രശ്നങ്ങളിലും വിജയ് എടുത്തിട്ടുള്ള നിലപാടുകൾ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. പലതവണ സംഘപരിവാർ അനുകൂലികൾ താരത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി കഴിഞ്ഞ തമിഴ്നാട് നിയമസഭാതിരഞ്ഞെടുപ്പ് ദിനത്തിൽ വിജയ് സൈക്കിൾ ചവിട്ടി വോട്ട് ചെയ്യാൻ പോയത് കേരളത്തിലടക്കം വലിയ വാർത്ത ആയിരുന്നു. പെട്രോൾ വിലവർധനവിന് എതിരെ താരം നടത്തിയ പ്രതികരണമായിരുന്നു ഇത് എന്നാണ് പൊതുവേ പറയപ്പെട്ടത്. എന്നാൽ അത്തരത്തിൽ കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് വിജയ് ഔദ്യോഗിക പത്രക്കുറിപ്പ് വഴി അറിയിച്ചത്. ഇപ്പോൾ മറ്റൊരു വിവാദത്തിലാണ് താരം അകപ്പെട്ടിരിക്കുന്നത്. സ്വന്തം അച്ഛനും അമ്മയ്ക്കും എതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് താരം.
അച്ഛനും അമ്മയും ഉൾപ്പെടെ 11 പേർക്ക് എതിരെ ആണ് താരം മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖർ ഒരു പൊളിറ്റിക്കൽ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്നായിരുന്നു പൊളിറ്റിക്കൽ പാർട്ടിയുടെ പേര്. ഈ പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല എന്ന് വിജയ് ഔദ്യോഗികമായി പത്രക്കുറിപ്പ് വഴി അറിയിച്ചു. ആരാധകരോട് ഒന്നും തന്നെ ഈ പാർട്ടിയുമായി സഹകരിക്കുന്നത് എന്നും വിജയ് പറഞ്ഞു. ഇതിനു ശേഷമായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള തീരുമാനത്തിൽ നിന്നും ചന്ദ്രശേഖർ പിന്മാറിയത്. ഈ പാർട്ടിയുടെ ജനറൽ സെക്രട്ടറി എസ് എ ചന്ദ്രശേഖർ തന്നെ ആയിരുന്നു. പാർട്ടിയുടെ ട്രഷറർ ആകട്ടെ ഇദ്ദേഹത്തിൻറെ ഭാര്യയും വിജയ്യുടെ അമ്മയുമായ ശോഭ ചന്ദ്രശേഖരും ആയിരുന്നു. പത്മനാഭൻ എന്ന വ്യക്തി ആയിരുന്നു പാർട്ടിയുടെ കക്ഷി നേതാവ്.
തൻറെ ഫാൻസ് അസോസിയേഷൻ പൊളിറ്റിക്കൽ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനോട് താരത്തിന് ഒരു യോജിപ്പും ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴും ഈ പൊളിറ്റിക്കൽ പാർട്ടിക്ക് വേണ്ടി വിജയ്യുടെ പേരും ചിത്രവും പിതാവ് ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതു ചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അച്ഛനും അമ്മയും ഉൾപ്പെടെ പാർട്ടിയുടെ 11 ഭാരവാഹികൾക്ക് എതിരെ വിജയ് കേസ് നൽകിയിരിക്കുന്നത്. കേസിൽ വെള്ളിയാഴ്ച പിതാവ് ചന്ദ്രശേഖറും മാതാവ് ശോഭയും അവരുടെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ വിജയ്യുടെ ഭാഗത്തുനിന്നും ആരും ഹാജരാകാത്തത് കൊണ്ട് കേസ് സെപ്റ്റംബർ 27ആം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.