വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. മാനഗരം, കൈതി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രിൽ ഒമ്പതിന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റിലീസ് നീട്ടിവെക്കുകയായിരുന്നു. സിനിമയുടെ തമിഴ്നാട് വിതരണാവകാശം എല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു.
എന്നാൽ ഇപ്പോൾ സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ വിതരണക്കാർ എല്ലാവരും നിർമ്മാതാക്കളിൽ നിന്നും നൽകിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെടുന്നു എന്നായിരുന്നു പ്രചരിക്കുന്ന വാർത്ത. ഇത് സംബന്ധിച്ച വെളിപ്പെടുത്തലാണ് ഇപ്പോൾ നിർമാതാക്കൾ തന്നെ വികടൻ മാസികയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
“വിതരണക്കാർ ആരുംതന്നെ മാസ്റ്ററിന് നൽകിയ തുക തിരികെ തരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടില്ല. നിലവിലെ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. അത് മനസ്സിലാക്കി കൊണ്ട് തന്നെയാണ് എല്ലാവരും പെരുമാറുന്നത്. ആരുടെ ഭാഗത്തുനിന്നും അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടില്ല”- വികടൻ മാസികയിൽ നിർമ്മാതാക്കൾ പറയുന്നു.
മാസ്റ്റർ തീയേറ്റർ റിലീസിന് കാത്തുനിൽക്കാതെ ഓൺലൈൻ റിലീസ് ചെയ്യണം എന്ന് നേരത്തെ ഒരു വിഭാഗം വിതരണക്കാർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ പ്രസ്താവനയെ തള്ളി വിതരണക്കാരുടെ സംഘടന തന്നെ നേരിട്ട് രംഗത്തുവന്നു. തിയേറ്ററുകൾ ഉടനെ തുറന്നാൽ തന്നെയും ആളുകളുടെ ഭീതി മാറുവാൻ കുറച്ച് സമയമെടുക്കും. അത്തരം സാഹചര്യത്തിൽ പ്രേക്ഷകരെ തീയറ്ററിലേക്ക് എത്തിക്കുവാൻ മാസ്റ്റർ പോലെ ഒരു ക്രൗഡ് പുള്ളിങ് താരത്തിന്റെ ചിത്രം ആവശ്യമാണ് എന്ന നിഗമനത്തിൽ എത്തുകയായിരുന്നു ഇവർ.
വിജയ് സേതുപതി ആണ് മാസ്റ്റർ സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, ഗൗരി കിഷൻ, അർജുൻ ദാസ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. വിജയ് ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.