ഉണ്ണി മുകുന്ദന് നായകനായെത്തിയ ‘മാളികപ്പുറം’ വന്‍ വിജയമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.ചിത്രത്തെക്കുറിച്ച് നിരവധി പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ‘മാളികപ്പുറം’ പോലെയോ അതിലുപരിയോ ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയായിരിക്കും ‘പുഴ മുതല്‍ പുഴ വരെ’ എന്ന് സംവിധായകന് രാമസിംഹന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമസിംഹന് ഇക്കാര്യം വ്യക്തമാക്കിയത്.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് രാമസിംഹൻ ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നടന് തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു ചിത്രം ഒരുക്കിയത്.
1921 പുഴ മുതൽ പുഴ വരെ സെൻസർ ബോർഡിന്റെ കോൾഡ് സ്റ്റോറേജിൽ ഇരിപ്പുണ്ട്. നേതാക്കൾ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും അതും’, രാമസിംഹൻ കുറിച്ചു. പുഴ മുതൽ പുഴ വരെ പുന:പരിശോധനയ്ക്കായി വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. നാളുകളായി റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ നടക്കുകയാണ്. ഈ അവസരത്തിൽ സിനിമയെ കുറിച്ച് രാമസിംഹൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.