രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ആണ് ആർ ആർ ആർ. രാംചരൻ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിലെയും ഒട്ടുമിക്ക തീയേറ്ററുകളിൽ എല്ലാം തന്നെ ഈ സിനിമയാണ് പ്രദർശിപ്പിക്കുന്നത്. എന്താണ് സിനിമയുടെ യഥാർഥ അവസ്ഥ? മറ്റൊരു ബാഹുബലി ആണോ രാജമൗലി ചെയ്തു വെച്ചിരിക്കുന്നത് അതോ മറ്റൊരു മരക്കാറായി ആർ ആർ ആർ തീയേറ്റർ വിടുമോ?
1920കളിലാണ് കഥ നടക്കുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയമാണ്. ഒരു സ്കോട്ട് പ്രഭു ഒരു ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടു വരുന്നു. ഈ കുട്ടിയെ വിട്ടു കിട്ടുന്നതിനുവേണ്ടി കാട്ടിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട കഥാപാത്രമാണ് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രം. അതേസമയം ഈ കഥാപാത്രത്തെ പിടിച്ചുകെട്ടാൻ ബ്രിട്ടീഷ് അധികൃതർ നിയോഗിച്ച പോലീസ് ഓഫീസർ ആണ് രാംചരൻ തേജ അവതരിപ്പിക്കുന്ന റാം എന്ന കഥാപാത്രം. പിന്നീട് ഇരുവരും പരസ്പരം തിരിച്ചറിയാതെ യാദൃശ്ചികമായി കണ്ടുമുട്ടുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്യുന്നു. പിന്നീട് ഇരുവരും അവരുടെ സ്വന്തം ഐഡൻറിറ്റി വെളിപ്പെടുത്തുകയും പിന്നീട് ഇവർ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലും ആണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ തന്നെയാണ്. സാധാരണ ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ നമ്മൾ ത്രില്ല് അടിച്ചു ഇരിക്കുകയാണ് പതിവ്. എന്നാൽ ഈ സിനിമയിലെ ആക്ഷൻ രംഗങ്ങൾ കാണുമ്പോൾ നമ്മൾ കൂടുതൽ ഇമോഷണൽ ആയിട്ട് ആയിരിക്കും ചിന്തിക്കുക. നമുക്ക് പ്രിയപ്പെട്ട രണ്ട് കഥാപാത്രങ്ങൾ ആയിരിക്കും പരസ്പരം തമ്മിൽ അടിക്കുന്നത്. ആരുടെ കൂടെ നിൽക്കണമെന്ന് കൺഫ്യൂഷൻ എപ്പോഴും കാണുന്ന പ്രേക്ഷകർക്ക് ഉണ്ടാവും. ഇതിൽ ആരുടെ ഭാഗത്താണ് നീതി, ആരു ചെയ്യുന്നതാണ് ശരി എന്ന് കൃത്യമായി പറയാതെ അതൊക്കെ പ്രേക്ഷകന് വിട്ടുകൊടുക്കുകയാണ് സംവിധായകൻ. പറയത്തക്ക ട്വിസ്റ്റുകൾ ഒന്നും തന്നെ സിനിമയിൽ ഇല്ല. എങ്കിലും കാണുന്ന പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന ധാരാളം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടുപേരുടെയും ഇൻട്രൊഡക്ഷൻ സീനുകൾ വേറെ ലെവൽ ആണ്. ഈ സീനുകളിൽ ഉപയോഗിച്ചിരിക്കുന്ന ആക്ഷൻ സീക്വൻസുകൾ, ക്യാമറ ചലനങ്ങൾ, ഗ്രാഫിക്സ്, എഡിറ്റിംഗ് എന്നിവയെല്ലാം തന്നെ വളരെ മികച്ചു നിൽക്കുന്നു. ക്രൗഡ് മാനേജ്മെൻറ് ആണ് എടുത്തു പറയേണ്ട മറ്റൊരു മികച്ച മേഖല. വലിയ ആൾകൂട്ടത്തെ അതിഗംഭീരം ആയിട്ടാണ് രാജമൗലി ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. ഇൻറർവ്യൂ സീനാണ് സിനിമയിലെ ഏറ്റവും മികച്ച ഭാഗം എന്ന് നിസ്സംശയം പറയാം. കാണുന്ന പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ഒരുപാട് ദൃശ്യങ്ങളാണ് ഇൻറർവ്യൂ ബ്ലോക്കിൽ ഉള്ളത്. അതുപോലെതന്നെ ക്ലൈമാക്സും മികച്ചു നിൽക്കുന്നു.
സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ മികച്ചു നിൽക്കുന്നു. അതേസമയം സിനിമ മൊത്തത്തിൽ വലിയ രീതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല എന്നതും സത്യമാണ്. മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. ഇത് കുറച്ച് കൂടുതലായി തന്നെ അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും സിനിമ ഒരു ഇമോഷണൽ ഡ്രാമ ലെവലിലേക്ക് മാറുന്നുണ്ട്. അതുകൊണ്ടുതന്നെ മഗധീര, ഈച്ച, ബാഹുബലി എന്നീ സിനിമകളിൽ കിട്ടിയ ഒരു പഞ്ച് ലഭിക്കുന്നില്ല. വളരെ ചെറിയ സ്റ്റോറി ലൈൻ ആണ് സിനിമയ്ക്ക് ഉള്ളത്. അത് പറയുവാൻ ഒരുപാട് സമയമെടുക്കുന്നത് പ്രേക്ഷകനെ ചെറിയ രീതിയിൽ മടുപ്പിക്കുന്നുണ്ട്.
മൊത്തത്തിൽ പറയുമ്പോൾ ഒരു തവണ തിയേറ്ററിൽ നിന്നും കണ്ടിരിക്കാവുന്ന സിനിമയാണ് രാജമൗലി ഇത്തവണ ഒരുക്കി വെച്ചിരിക്കുന്നത്. അതി ഗംഭീരം എന്ന് പറയാൻ പറ്റില്ലെങ്കിലും ഒട്ടും മോശം എന്നും പറയാൻ സാധിക്കില്ല. എന്തായാലും നമ്മൾ പ്രതീക്ഷിച്ച അത്ര വന്നിട്ടില്ല എന്നത് വാസ്തവമാണ്. രാജമൗലി സിനിമകളുടെ ഏറ്റവും വലിയ പ്ലസ് പോയിൻറ് കഥ പറയുന്ന രീതി ആയിരുന്നു. എന്നാൽ ഇതിൽ കഥാഖ്യാനം വിട്ട് കൂടുതൽ വിഷ്വൽ എക്സ്ട്രാവഗൻസ കാണിക്കുവാനാണ് രാജമൗലി താല്പര്യം കാണിച്ചിരിക്കുന്നത്.