തെലുങ്ക് സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നു. ഹൈദരാബാദിൽ നിന്നും കൊച്ചിയിലാണ് അദ്ദേഹം വന്നിറങ്ങിയത്. തുടർന്ന് അദ്ദേഹം ശബരിമലയിലേക്ക് ആയിരുന്നു ആദ്യം പോയത്. ഭാര്യയുടെ ഒപ്പമായിരുന്നു അദ്ദേഹം വന്നത്. ഒപ്പം സുഹൃത്തും അയാളുടെ ഭാര്യയും ഉണ്ടായിരുന്നു. ഇത് ചെറിയ രീതിയിൽ വിവാദങ്ങൾക്കും കാരണമായിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് 50 വയസ്സ് ആയിട്ടില്ല എന്നായിരുന്നു ചിലരുടെ വിമർശനം. എന്നാൽ അവരുടെ പ്രായം യഥാർത്ഥത്തിൽ 50ന് മുകളിലായിരുന്നു എന്നറിഞ്ഞതോടെ വിവാദങ്ങൾ കെട്ടടങ്ങി.
ഗുരുവായൂർ സന്ദർശനം നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ച് മലയാള സിനിമയെ കുറിച്ചും അദ്ദേഹം ചില പരാമർശങ്ങൾ നടത്തി. ഇന്ത്യയിൽ ഏറ്റവും യുക്തിഭദ്രമായ സിനിമകൾ ഇറങ്ങുന്നത് മലയാളത്തിൽ ആണ് എന്നായിരുന്നു അദ്ദേഹത്തിൻറെ പരാമർശം. ഒരു അവസരം ലഭിച്ചാൽ എന്തായാലും മലയാള സിനിമയിൽ അഭിനയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് നടത്തിയ പരാമർശത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടി എന്തായിരുന്നു എന്ന് കണ്ടോ?
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പ്രതിഷേധാർഹമായ ഒരു പ്രസ്താവന നടത്തിയത്. ഉത്തർപ്രദേശ് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. അവിടുത്തെ വോട്ടർമാരോട് ആയിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. “സൂക്ഷിച്ചു വോട്ട് ചെയ്തില്ല എങ്കിൽ ഉത്തർപ്രദേശ് കേരളവും കാശ്മീരും ബംഗാളും പോലെ ആയി മാറും” എന്നായിരുന്നു യോഗി ആദിത്യനാഥ് നടത്തിയ പരാമർശം. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു കേരളത്തിലെ രാഷ്ട്രീയകക്ഷികൾ എല്ലാം തന്നെ മുന്നോട്ടുവച്ചത്. ഇപ്പോൾ ഈ ചോദ്യത്തിന് ചിരഞ്ജീവി പറയുന്ന മറുപടി ആണ് ശ്രദ്ധിക്കപ്പെടുന്നത്.
മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു – കുറച്ചു ദിവസങ്ങൾക്കു മുമ്പ് യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ എന്താണ് പറയാനുള്ളത്? മുൻ കേന്ദ്രമന്ത്രി കൂടിയാണ് ചിരഞ്ജീവി എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. എന്നാൽ ചിരഞ്ജീവി ഈ വിഷയത്തിൽ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു – തൽക്കാലം രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഇല്ല. ഇതു കേട്ടതോടെ മലയാളികൾ സങ്കടത്തിലാണ്. കേരളത്തെക്കുറിച്ച് ഇത്രയും പറഞ്ഞ നിങ്ങൾ ഈ സംഭവത്തിൽ ഇത്രയും പറഞ്ഞാൽ പോര എന്നാണ് മലയാളികൾ പറയുന്നത്.