മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മാമുക്കോയ. വളരെ ഞെട്ടലോടെയാണ് ഇദ്ദേഹത്തിന്റെ മരണവാർത്ത നമ്മൾ കേട്ടത്. 1982 വർഷത്തിലാണ് ഇദ്ദേഹം സിനിമയിൽ ഇറങ്ങിറുന്നത്. സുറുമയിട്ട കണ്ണുകൾ എന്ന സിനിമയിലാണ് ഇദ്ദേഹം ആദ്യമായി ഒരു വേഷം ചെയ്യുന്നത്. ഈ സിനിമയിലേക്ക് ഇദ്ദേഹത്തെ ശുപാർശ ചെയ്തത് ആരാണ് എന്നറിയുമോ?
സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ ആണ് ഇദ്ദേഹത്തെ ഈ സിനിമയിലേക്ക് ശുപാർശ ചെയ്തത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് സംവിധായകനും സംഘവും വൈക്കം മുഹമ്മദ് ബഷീറിനെ കാണുവാൻ വേണ്ടി അദ്ദേഹത്തിൻറെ വീട്ടിൽ എത്തിയപ്പോൾ അവിടെ യാദൃശ്ചികമായി മാമുക്കോയ ഉണ്ടായിരുന്നു. മാമുക്കോയയുടെ കാര്യം ബഷീർ തന്നെയായിരുന്നു സംവിധായകനോട് അവതരിപ്പിച്ചത്.
കോഴിക്കോട് പശ്ചാത്തലം ആയിട്ടുള്ള നോവൽ ആണ് സിനിമയാക്കാൻ പോകുന്നത്. അപ്പോൾ പിന്നെ ഒരു കോഴിക്കോട്ടുകാരൻ അതിൽ ഉണ്ടായിക്കോട്ടെ എന്നായിരുന്നു ബഷീർ പറഞ്ഞത്. ആ സമയത്ത് നാടകവേദികളിൽ വളരെ സജീവമായിരുന്നു മാമുക്കോയ. ബഷീർ പറഞ്ഞത് തട്ടാതെ ഉടൻതന്നെ സിനിമാസംഘം അതിന് സമ്മതം മൂളുകയായിരുന്നു.
എന്നാൽ ആദ്യത്തെ സിനിമ കഴിഞ്ഞ് ഒരുപാട് കഴിഞ്ഞതിനുശേഷം ആണ് ഇദ്ദേഹത്തെ തേടി മറ്റൊരു സിനിമ എത്തിയത്. ഒരിക്കൽ മാമുക്കോയ കണ്ടപ്പോൾ ബഷീർ ചോദിച്ചത് എത്ര രൂപയാണ് നിനക്ക് പ്രതിഫലം കിട്ടിയത് എന്നാണ്. ആയിരം രൂപ എന്ന് മാമുക്കോയ പറയുകയും ചെയ്തു. പിന്നീട് എപ്പോൾ കണ്ടാലും പ്രതിഫലം കൃത്യമായി കിട്ടുന്നുണ്ടോ എന്ന് ബഷീർ ചോദിച്ചിട്ടുണ്ട് എന്നാണ് മാമുക്കോയ പറയുന്നത്.