മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഷറഫുദ്ദീൻ. സിനിമയിൽ എത്തുന്നതിന് മുൻപ് ഇദ്ദേഹം ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ട് ആയിരുന്നു പ്രവർത്തിച്ചത്. ആ സമയത്ത് ആസിഫ് അലി വാങ്ങിയ ഒരു കാറിൻറെ സെയിൽസ് എക്സിക്യൂട്ടീവ് താൻ ആയിരുന്നു എന്നാണ് ഷറഫുദ്ദീൻ പറയുന്നത്. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും ആസിഫ് അലിയും ആയി വഴക്കിടേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ആണ് ഇപ്പോൾ ഷറഫുദ്ദീൻ പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഷറഫുദ്ദീൻ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
“ആസിഫിന് ആ കാർ നൽകിയത് ഞാനായിരുന്നു. ആസിഫിൻറെ വീട്ടിലൊക്കെ പോയിട്ടുണ്ട്. ആ സമയത്ത് ആസിഫുമായി വഴക്ക് ഉണ്ടായിരുന്നു. ആസിഫിന് പറഞ്ഞ ഡേറ്റിൽ തന്നെ വണ്ടി വേണമായിരുന്നു. എന്നാൽ ആ ഡേറ്റിൽ കൊടുക്കാൻ സാധിച്ചില്ല. ആ ഡേറ്റും കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ട് ആയിരുന്നു ഡെലിവറി നടത്തിയത്. ആസിഫിന് ഒരു ബ്രദർ ഉണ്ട്. അസ്കർ എന്നാണ് പേര്. അന്ന് പത്താംക്ലാസ് വിദ്യാർഥിയാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു വരുമ്പോൾ വീട്ടിൽ കാർ ഉണ്ടാവുമെന്ന് ആസിഫ് വാക്ക് കൊടുത്തിരുന്നു. അത് പാലിക്കാൻ പറ്റിയില്ല” – ഷറഫുദ്ദീൻ പറയുന്നു.
“അതേസമയം കാർ ആസിഫിന്റെ ഉമ്മയെ കാണിക്കുവാൻ വേണ്ടി പോകുന്ന സമയത്ത് എൻറെ രണ്ടു സുഹൃത്തുക്കളും കൂടി വണ്ടിയിൽ കയറി. ആസിഫ് അലിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്ന് ഞാൻ അവരോട് പറഞ്ഞില്ല. ആ രണ്ടു സുഹൃത്തുക്കളാണ് സംവിധായകൻ അൽഫോൻസ് പുത്രനും നടൻ കൃഷ്ണ ശങ്കറും” – ഷറഫുദ്ദീൻ ഓർത്തെടുക്കുന്നു. പിന്നീട് വൈറസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആസിഫ് അലിയെ ആദ്യമായി നേരിൽ കാണുന്നത് എന്നും അവിടെ വച്ചാണ് പരിചയപ്പെടുന്നത് എന്നും പറഞ്ഞു. അപ്പോൾ ആസിഫലി തന്നെ ഓർമ്മയുണ്ട് എന്നും പറഞ്ഞു. പിന്നീടാണ് ഇവർ തമ്മിലുള്ള കഥകളെല്ലാം ഇരുവരും തുറന്നു സംസാരിക്കുന്നത്.
സിനിമാ താരങ്ങൾ തമ്മിലുള്ള ഇത്തരം കഥകൾ കേൾക്കുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. സിനിമാതാരങ്ങളുടെ സിനിമ വിശേഷങ്ങൾ അറിയുന്നതിനേക്കാൾ കൂടുതൽ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയുവാൻ ആണ് മലയാളികൾക്ക് താല്പര്യം. ഇതിന് കാരണം സിനിമാതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെയെല്ലാം കാണുന്നതും സ്നേഹിക്കുന്നതും.