കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മലയാളത്തിലെ പ്രശസ്ത സംവിധായകനായ സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. നടി മഞ്ജുവാര്യരെ പിന്നാലെ നടന്നു ശല്യപ്പെടുത്തി എന്ന കേസിലാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. താരം തന്നെയായിരുന്നു സംവിധായകനെതിരെ പരാതി നൽകിയത്. പിന്നാലെ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രതികരണം സംവിധായകൻ നടത്തിയത്.
“അറസ്റ്റ് വെറും ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു ഫോൺ കോൾ ചെയ്തിരുന്നു എങ്കിൽ ഞാൻ പോലീസിനു മുൻപിൽ ഹാജർ ആകുമായിരുന്നു. എന്നാൽ ഒരു തവണ പോലും പോലീസ് എന്നെ വിളിച്ചിട്ടില്ല. പകരം ഞാൻ ഇരിക്കുന്ന ലൊക്കേഷൻ ഒക്കെ കണ്ടു പിടിച്ച് ഏതോ തീവ്രവാദിയെ പിടികൂടുന്നത് പോലെയാണ് അവർ എന്നെ അറസ്റ്റ് ചെയ്തത്. ഞാനും സഹോദരിയും ബന്ധുക്കളും അമ്പല ദർശനത്തിനു പോകുമ്പോൾ പോലീസ് എത്തി എന്നെ ബലമായി പിടിച്ചു ഇറക്കുകയായിരുന്നു” – സംവിധായകൻ മാധ്യമങ്ങളുടെ മുൻപിൽ വെളിപ്പെടുത്തി.
“എനിക്ക് ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാൻ ഉണ്ട്. ഇക്കാര്യങ്ങൾ എഴുതിനൽകാൻ അനുവദിക്കണം” – ഇതായിരുന്നു സനൽകുമാർ ശശിധരൻ കോടതിയിൽ ആവശ്യപ്പെട്ട കാര്യം. എന്നാൽ പൊലീസിനെതിരെ തനിക്ക് പരാതിയില്ല എന്നും സനൽകുമാർ ശശിധരൻ പറയുന്നു. മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകനെതിരെ തെളിവുണ്ട് എന്നാണ് പോലീസ് പറയുന്ന പക്ഷം. സംവിധായകൻ അടിയെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട് എന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. മൊബൈൽഫോൺ പിന്നീട് പരിശോധിക്കുകയും ചെയ്തു.
എന്നാൽ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ല എന്നും ഇരുവരും അവസാനമായി ചെയ്ത കയറ്റം എന്ന സിനിമ എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും റിലീസ് ആവാത്തത് എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുവാൻ ആണ് മഞ്ജുവിനെ വിളിച്ചത് എന്നാണ് സനൽകുമാർ ശശിധരൻ പറയുന്നത്. അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഞ്ജുവിൻ്റെ ജീവൻ അപകടത്തിൽ ആണ് എന്ന് ആരോപിച്ചുകൊണ്ട് ഇദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇനി ആരോപണങ്ങളൊന്നും ഉന്നയിക്കാൻ ഇല്ല എന്നും സനൽ കുമാർ ശശിധരൻ കൂട്ടിച്ചേർത്തു.