മലയാളികൾക്ക് സുപരിചിതമാണ് നടൻ റഹ്മാന്.ഇപ്പോഴിതാ റഹ്മാനും നടൻ സുരേഷ് ഗോപിയും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിജി തമ്പി. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.’സുരേഷ് ഗോപിയും റഹ്മാനും ജയറാമും സിദ്ദിഖും ചേർന്നുള്ള ഒരു സംഘട്ടന രംഗം എടുക്കണം. അത് കൂടെ എടുത്ത് കഴിഞ്ഞാൽ ആ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. അന്ന് ജയറാമും സുരേഷ് ഗോപിയുമാെക്കെ കോഴിക്കോട് ഒരു പടത്തിന്റെ ഷൂട്ടിംഗിലാണ്. ഞങ്ങൾ കോഴിക്കോട് പോയി അവിടെ വെച്ച് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നു’.
അതേ സമയം സുരേഷ് ഗോപി ആ സിനിമയിലെ സെക്കന്റ് വില്ലനാണ്. മെയിൻ വില്ലൻ രതീഷാണ്. സുരേഷ് ഗോപി അന്ന് വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന കാലഘട്ടമാണ്. എന്നാൽ കാലാൾപ്പടയുടെ ഷൂട്ടിംഗ് മുടങ്ങിയ സമയത്ത് വടക്കൻ വീരഗാഥയിൽ ആരോമൽ ചേകവരുടെ വേഷം ചെയ്തു. എന്റെ ന്യൂ ഇയർ എന്ന സിനിമയിൽ നെഗറ്റീവ് ക്യാരക്ടറാണെങ്കിലും ഹീറോ ഇമേജുള്ള വേഷം ചെയ്തു. കാലാൾപ്പട തുടങ്ങുമ്പോഴേക്കും സുരേഷ് ഗോപി വില്ലൻ മാറി ഹീറോയായി.
സുരേഷ് ഗോപി രഞ്ജിത്തിനെ വിളിച്ച്, രഞ്ജീ, റഹ്മാന്റെ കൈയിൽ നിന്ന് അടി വാങ്ങാൻ എനിക്ക് പറ്റില്ല. റഹ്മാൻ എന്നെ തല്ലുന്ന ഷോട്ട് വെക്കരുതെന്ന് പറഞ്ഞു. രഞ്ജിത്തിന് ആകെപ്പാടെ വിഷമമായി. റഹ്മാനാണെങ്കിൽ അത്രയും നല്ല സ്വഭാവം. സുരേഷിന് എപ്പോഴും നിസാര കാര്യങ്ങൾ മതി പിണങ്ങാൻ. വികാര ജീവിയാണ്. അവർ തമ്മിൽ എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. ത്യാഗരാജൻ മാസ്റ്ററാണ് ഫൈറ്റ് മാസ്റ്റർ. മാഷൊന്ന് രക്ഷിക്കണം, കഴിയുന്നിടത്തോളം ജയറാമും സുരേഷ് ഗോപിയുമായുള്ള ഫൈറ്റ വെക്കുകയെന്ന് പറഞ്ഞു.
മാഷൊന്ന് രക്ഷിച്ചില്ലെങ്കിൽ പടം നടക്കില്ലെന്നും പറഞ്ഞു. അവസാനം മാഷ് അഡ്ജസ്റ്റ് ചെയ്തു. പക്ഷെ റഹ്മാൻ ബുദ്ധിമാനാണ്. അയാൾക്കത് മനസിലായി. അയാൾ എക്സ്ട്രാ ജെന്റിമാനാണ്. അദ്ദേഹം ഷൂട്ട് ചെയ്ത് തീർത്ത് മദ്രാസിലേക്ക് പോകാൻ നോക്കുകയാണ്. രാവിലെ പത്ത് മണിയായപ്പോൾ റഹ്മാൻ എന്റെ റൂമിൽ തട്ടി വിളിച്ചു. എന്റെയടുത്ത് വന്ന് കുറേ സംസാരിച്ച് കുറച്ച് കഴിഞ്ഞ് കട്ടിലിൽ കമിഴ്ന്ന് കിടന്ന് പൊട്ടിക്കരയാൻ തുടങ്ങി. ജീവിതത്തിലെ ഏറ്റവും വലിയ അപമാനമാണ് ഇന്നലെ സംഭവിച്ചത്, തമ്പിയായത് കൊണ്ടാണ് സഹിച്ചത്, ഇല്ലെങ്കിൽ കളഞ്ഞിട്ട് പോയേനെയെന്ന് റഹ്മാൻ പറഞ്ഞു.