ഇത്തവണ ജയിപ്പിച്ച് വിടണേ എന്ന അഭ്യർത്ഥന മാത്രമാണുള്ളതെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി.
തന്നെ തള്ളിപ്പറയാനോ ഒഴിവാക്കാനോ സാധിക്കില്ലെന്ന അമിത വിശ്വാസമാണ് ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തിവന്ന എബിവിപി പ്രവർത്തകരെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഇന്ന് സിദ്ധാർഥിന്റെ വീട് സുരേഷ് ഗോപി സന്ദർശിച്ചു.സിദ്ധാർഥനോട് ചെയ്തത് നികൃഷ്ടവും പൈശാചികവുമായ പ്രവർത്തിയെന്ന് സന്ദർശന ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒന്നും വിശ്വസിക്കാനാകുന്നില്ല, സത്യാവസ്ഥ പുറത്ത് വരണം എന്നും സുരേഷ് ഗോപി പറഞ്ഞു.
ക്രൂരമായാണ് ഒരു പാവത്തെ കൊന്നതെന്നും ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരരുതെന്നും സിബിഐ പോലുള്ള ഏജൻസികൾ സംഭവം അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
മൂല്യച്ചുതി സംഭവിച്ചെങ്കിൽ തിരുത്താൻ രാഷ്ടീയ പാർട്ടികൾ തയ്യാറാകണം. കേസിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെ ആണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ക്രിമിനലുകളാണോ ഇപ്പോൾ വിസിയും ഡീനും ഒക്കെയാകുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. സിദ്ധാർത്ഥനു സമാനമായ സാഹചര്യം തൃശ്ശൂരിലും ഉണ്ടായിട്ടുണ്ട്. തൃശ്ശൂരിൽ ഒരു പെൺകുട്ടിക്ക് നടന്ന വിഷയം ആണ് ഇതിൽ കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള ലക്ഷ്യത്തോടെ ആയിരുന്നു സന്ദർശനം എന്നും സുരേഷ് ഗോപി വിശദമാക്കി.