തൃശൂർ ഇഞ്ചക്കുണ്ടിൽ അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി കീഴടങ്ങി. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ അനീഷ്(38) ആണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് പുലർച്ചെ രണ്ടു മണിക്ക് അനീഷ് കീഴടങ്ങിയത്. അനീഷിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കൊലയ്ക്ക് ശേഷം അനീഷ് പോയത് തിരുവനന്തപുരത്തേക്ക് ആയിരുന്നു. ഇയാളെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് അനീഷ് കീഴടങ്ങിയത്.
ഇന്നലെ രാവിലെയോടെയാണ് തൃശൂരിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നത്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും. വെട്ടുകത്തിയുമായി എത്തിയ മകൻ ആദ്യം അച്ഛനെ വെട്ടി. ആക്രമണം കണ്ട് ഭയന്നോടിയ ചന്ദ്രികയെ ഓടിച്ചിട്ട് അനീഷ് വെട്ടി. മുഖത്ത് പലതവണ വെട്ടി മുഖം വികൃതമാക്കി. കുട്ടന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.