ഭാര്യയെ മതം മാറ്റിയതിൽ ഏറെ വേദനിക്കുന്നുവെന്ന്പിസി ജോർജിൻ്റെ മകനായ ഷോൺ ജോർജ്. മതം മാറ്റണമെന്ന് ഒരുപാട് പേർ നിർബന്ധിച്ചു. അന്ന് അതിൻ്റെ ഗൗരവം മനസ്സിലായിരുന്നില്ല. ഇന്ന് അതിൽ ഏറ്റവുമധികം ദുഖിക്കുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു. 24 ന്യൂസിൻ്റെ ജനകീയ കോടതിയിൽ രാജ്യത്ത് ക്രൈസ്തവ വിഭാഗം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച അവതാരകൻ്റെ ചോദ്യത്തിനാണ് ഷോൺ ജോർജിൻ്റെ പ്രതികരണം.”എൻ്റെ കുറ്റസമ്മതമാണിത്. കല്യാണം കഴിഞ്ഞ കാലഘട്ടത്തിൽ ഭാര്യയെ മതം മാറ്റണമെന്ന് ഭാര്യാപിതാവടക്കം ഒരു പറ്റം പേർ നിർബന്ധിച്ചു. മതം മാറ്റി ക്രിസ്ത്യാനിയാക്കിയാണ് വിവാഹം കഴിച്ചത്. അന്ന് അതിൻ്റെ ഗൗരവം മനസ്സിലായിരുന്നില്ല. അവളോടുള്ള സ്നേഹംകൊണ്ട് കല്യാണം കഴിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ, അതിനപ്പുറത്തേക്ക് വരും വരായ്കകളെക്കുറിച്ച് ആലോചിച്ചില്ല.
അതെ സമയം പിന്നീടുള്ള കാലഘട്ടത്തിൽ തനിക്ക് മനസ്സിലായി. അവള് എന്നെയാണ് സ്നേഹിച്ചത്. അവള് ഹോളി എയ്ജൽസിൽ പഠിച്ചതാണ്. അവൾക്ക് മാതാവിനെയും യേശുക്രിസ്തുവിനെയും ഇഷ്ടമാണ്, പള്ളിയിലും പോകും. ഇന്ന് ഞാൻ പറയുകയാണ്. എൻ്റെ ജീവിതത്തിൽ രാഷ്ട്രീയപരമായും അല്ലാതെയും ഞാൻ ഏറ്റവുമധികം ദുഖിക്കുന്ന വേദന അവളെ മതം മാറ്റി എന്നള്ളതാണ്നിർബന്ധിതമായ മതം മാറ്റം സംഭവിക്കുന്ന പല മേഖലകളുണ്ടെന്നും അത്തരം കാര്യങ്ങളിലെ പ്രതികരണം പലയിടത്തും പലരീതിയിലും വന്നിട്ടുണ്ടെന്നും ഷോൺ പറയുന്നു. ഒരു കാര്യം പറയട്ടെ, കൃത്യം അഞ്ചു വർഷം മുൻപാണ് കെ സുരേന്ദ്രന് തങ്ങൾ പിന്തുണ പ്രഖ്യാപിക്കുന്നത്. അന്ന് ശബരിമല വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു പിന്തുണ. തങ്ങൾ എൻഡിഎയുടെ ഭാഗമോ ബിജെപിയുടെ ഭാഗമോ അല്ലായിരുന്നു. കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച ശേഷം തങ്ങൾക്കെതിരെ വന്ന കോലാഹലം ഒത്തിരി വലുതായിരുന്നു. പള്ളിയിൽ പോകാനാകാത്ത പ്രതിരോധമുണ്ടായി. സഭയിൽ വിശ്വാസികൾക്കിടയിൽ വലിയ എതിർപ്പണ്ടായി. ഇന്ന് ബിജെപിയിൽ ചേർന്നപ്പോൾ ഒരാളും എതിർത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.