നടൻ ഉണ്ണിമുകുന്ദൻ നായകനായി, ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ പ്രവർത്തിച്ച തനിക്ക് കൃത്യ സമയത്ത് തന്നെ പ്രതിഫലം കിട്ടിയെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ.
ഗാനങ്ങൾ കൈമാറും മുന്നേ തന്നെ മുഴുവൻ പ്രതിഫലവും ലഭിച്ചു.തങ്ങൾ സുഹൃത്തുക്കൾ ആണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ണി പ്രൊഫഷണൽ ആണെന്നും ഷാൻ പറഞ്ഞു.
ഫേസ്ബുക്കിലൂടെ ആയിരുന്നു ഷാനിന്റെ പ്രതികരണം. ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ വിളിച്ചിരുന്നെന്നും കൃത്യമായി തന്നെ പ്രതിഫലം ലഭിച്ചുവെന്ന് അവരോട് പറഞ്ഞുവെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കി.
ഷാൻ റഹ്മാന്റെ വാക്കുകൾ-ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു.
ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിൻ, വിനോദേട്ടൻ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകൾ. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാൻ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം.
കഴിഞ്ഞദിവസം നടൻ ബാല ഉണ്ണിമുകുന്ദനെതിരെ രംഗത്തെത്തിയത്തോടെയാണ് ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം വിവാദങ്ങളിൽ പെടുന്നത്. സിനിമയിൽ അഭിനയിച്ചതിന് തനിക്ക് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം.
സിനിമയിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രമാണ് ഉണ്ണിമുകുന്ദൻ പ്രതിഫലം നൽകിയതെന്നും മറ്റ് അണിയറ പ്രവർത്തകർക്ക് ഉണ്ണി പ്രതിഫലം നൽകിയില്ല എന്നുമായിരുന്നു ആരോപിച്ചത്.
എന്നാൽ പിന്നീട് ബാലയുടെ ആരോപണങ്ങളെ തള്ളി സിനിമയുടെ സംവിധായകൻ അനൂപ് പന്തളവും ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറും നടൻ ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു.
ഉണ്ണി മുകുന്ദൻ, ബാലയ്ക്ക് നൽകിയ പ്രതിഫലത്തിന്റെ കണക്കുകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു . ദിവസം പതിനായിരം രൂപ വെച്ച് 2 ലക്ഷം രൂപ നൽകിയെന്നായിരുന്നു ഉണ്ണി വ്യക്തമാക്കിയത്.
അതേസമയം ഉണ്ണി മുകുന്ദൻ പങ്കുവെച്ച കണക്കുകളിൽ വശപ്പിശക് ഉണ്ടെന്ന് ആരോപണവും ഉയരുന്നുണ്ട്. സിനിമയിൽ അഭിനയിക്കാൻ വരുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റിന് 5000 രൂപ കിട്ടുമ്പോൾ മുതിർന്ന നടനായ ബാലയ്ക്ക് ദിവസത്തിൽ പതിനായിരം കൊടുത്തു എന്ന കണക്ക് വിശ്വാസയോഗ്യമല്ല എന്നാണ് ഇവർ പറയുന്നത്.