ആലുവ: കഴിഞ്ഞ ദിവസം ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ തയ്യാറാകുന്നില്ല എന്ന് ചാലക്കുടി സ്വദേശി രേവദ് ബാബു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
ഇന്നലെ കുട്ടിയുടെ കർമ്മങ്ങൾ ചെയ്ത ശേഷമാണ് രേവദ് ബാബു വിവാദ പരാമർശങ്ങൾ നടത്തിയത്.
ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാർ കർമ്മങ്ങൾ ചെയ്യാൻ വിസമ്മതിച്ചെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.
എന്നാൽ പിന്നീട് താൻ പറഞ്ഞത് തിരുത്തി പറഞ്ഞ് രേവദ് എത്തിയിരുന്നു. പൂജാരിമാർ കർമ്മം ചെയ്യില്ല, കർമ്മികൾ ആണ് കർമ്മം ചെയ്യുന്നത്.
ഒരു വിഭാഗത്തിന് ബുദ്ധിമുട്ട് ആയതിൽ താൻ ക്ഷേമ ചോദിക്കുന്നു എന്നും ആയിരുന്നു രേവദ് പറഞ്ഞത്.
ചെറിയ കുട്ടിയാകുമ്പോൾ കർമ്മങ്ങൾ ചെയ്യാറില്ലെന്നതാണ് കാരണമെന്നടക്കം പിന്നീട് ഇദ്ദേഹം വാദിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ രേവദ്ന് എതിരെ കേസ് എടുക്കണം എന്ന പരാതി ഉയർന്നിരിക്കുകയാണ്.
ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നൽകിയത്. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പർദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്.
ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും അഡ്വ ജിയാസ് ജമാൽ ആരോപിക്കുന്നു. ആലുവ റൂറൽ എസ്പിക്കാണ് പരാതി.
രേവദ് ബാബുവാണ് ഇന്നലെ കുട്ടിയുടെ സംസ്കാര കർമ്മങ്ങൾ ചെയ്തത്. കുട്ടിയുടെ കർമ്മങ്ങൾ ചെയ്ത ശേഷമാണ് രേവദ് ബാബു വിവാദ പരാമർശങ്ങൾ നടത്തിയത്.
പറവൂർ മേഖലയിലെ പൂജാരിമാരെ ബന്ധപ്പെട്ടെന്നും അവർ വിസമ്മതിച്ചെന്നുമാണ് ഇയാൾ ആരോപിച്ചത്.
അതേസമയം രേവദ് ബാബു പറഞ്ഞത് പോലെ ആരെങ്കിലും പൂജ ചെയ്യാൻ വിസമ്മതിച്ചതായി ഇതുവരെ വിവരമില്ല.
അതേസമയം അച്ഛനാണ് തന്നോട് പൂജ ചെയ്യാൻ ആവശ്യപ്പെട്ടതെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.ഇക്കാര്യത്തിൽ പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചിട്ടില്ല