കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരായ അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. പൂവച്ചാല്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ പ്രേമനന് മര്‍ദനമേറ്റ സംഭവത്തിലാണ് നടപടി. ഇന്ന് പെണ്‍കുട്ടിയുടെ മൊഴി കൂടി ചേര്‍ത്ത് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ കൂടി ജീവനക്കാര്‍ക്കെതിരെ ചുമത്തി. ഇതോടെ ജീവനക്കാരുടെ അറസ്റ്റിനുള്ള വഴി തെളിഞ്ഞു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം ആര്യനാട് സ്റ്റേഷന് മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര് സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, ഓഫിസ് അസിസ്റ്റന്റ് സി.പി മിലന് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
മലയിന്‍കീഴ് മാധവികവി ഗവണ്മെന്റ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ രേഷ്മയുടെ കണ്സെഷന് കാര്‍ഡ് പുതുക്കാന്‍ ചൊവ്വാഴ്ച പതിനൊന്ന് മണിയോടെയാണ് പ്രേമനന് രേഷ്മയ്ക്കൊപ്പം ഡിപ്പോയിലെത്തിയത്. രേഷ്മയുടെ സഹപാഠി അഖിലയും കൂടെയുണ്ടായിരുന്നു. കണ്സെഷന് പുതുക്കാന്‍ നല്കിയപ്പോള് ജീവനക്കാരന് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. മൂന്ന് മാസം മുന്‍പ് കണ്സെഷന് എടുത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും ഇനിയും ഇതിന്റെ ആവശ്യമില്ലല്ലോ എന്നും പ്രേമനന് പറഞ്ഞപ്പോള്‍ അത് തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന് സംഭവം കയ്യാങ്കളിയില്‍ എത്തുകയും ജീവനക്കാര്‍ ഇവരെ മര്‍ദിക്കുകയുമായിരുന്നു.
സംഭവത്തില്‍ മാപ്പ് പറഞ്ഞ് കെ.എസ്.ആര്.ടി.സി എം.ഡി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. തിരുത്താന്‍ കഴിയാത്തവയെ തള്ളിക്കളയുമെന്ന് ബിജു പ്രഭാകര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കാട്ടാക്കട സംഭവത്തിലേത് പോലുള്ള മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെ.എസ്.ആര്.ടി.സിയുടെ അടിസ്ഥാന പ്രശ്നം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും സര്‍ക്കാരിന്റെയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന സംഭനം നടന്നതെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികള്‍ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കുന്നതായും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.