ആര്.ജെ ഷാന്‍ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത പാപ്പന് നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുകയാണല്ലോ. ഭാവിയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന ഒരു സിനിമ കൂടിയായിരിക്കും പാപ്പന് എന്നുറപ്പാണ്. അതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് സിനിമയുടെ കെട്ടുറപ്പുള്ള തിരക്കഥയാണ്. ഓരോ കാഴ്ചയിലും പുതിയ പുതിയ മാജിക്കുകളാണ് പ്രേക്ഷകര്‍ക്ക് സിനിമ സമ്മാനിക്കുന്നത്. സിനിമ കഴിഞ്ഞ് നമ്മള് തിയേറ്ററില്‍ നിന്ന് ഇറങ്ങിയാലും നമ്മുടെ ചിന്തകളെ ആ കാഴ്ചകള്‍ ഉണര്‍ത്തുകയും ചെയ്യും. പല തലങ്ങളുള്ള തിരക്കഥയെ അതിന്റെ സൗന്ദര്യം ഒട്ടും നഷ്ടമാകാതെ പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധാന മികവാണ് മറ്റൊരു കാരണം. മറ്റൊന്ന് ആഴത്തില്‍ വേരുകളുള്ള സിനിമയിലെ കഥാപാത്രങ്ങളാണ്. ഇതിനോടകം തന്നെ പാപ്പന് സിനിമയിലെ സുരേഷ് ഗോപി അവതരിപ്പിച്ച എബ്രഹാം മാത്യു മാത്തന് എന്ന പാപ്പനെ കുറിച്ചും നീത പിള്ള അവതരിപ്പിച്ച വിന്‍സി എബ്രഹാമിനെ കുറിച്ചും ഷമ്മി തിലകന്റെ ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്നു കഴിഞ്ഞു. എന്നാല്‍ എനിക്ക് തോന്നുന്നത് ഇവരാരുമല്ല സിനിമയിലെ ഗംഭീരമായ കഥാപാത്രം എന്നാണ്. അത് പാപ്പനിലെ മറ്റൊരാളാണ്. (ഹെവി സ്പോയിലര്‍ അലര്‍ട്ട്)
പാപ്പന് സിനിമയിലെ ഏറ്റവും മികച്ച കഥാപാത്ര സൃഷ്ടി ആശാ ശരത്ത് അവതരിപ്പിച്ച് ഡോ.ഷേര്‍ളി അഥവാ ബെനീറ്റ ഐസക് എന്ന കഥാപാത്രമാണ്. താന്‍ ഒരു മികച്ച നടിയാണ് എന്നത് ആശാ ശരത്ത് മുന്‍പും തെളിയിച്ചിട്ടുള്ളതാണ്. ഉറപ്പായും ഡോ.ഷേര്‍ളി നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. പല മുഖങ്ങളുള്ള ആ കഥാപാത്രം ഗംഭീരമാകുവാന് കാരണം നടിയുടെ പ്രകടനം തന്നെയാണ് എന്ന് പറയാം. തിരക്കഥാകൃത്തും സംവിധായകനും ഡോ.ഷേര്‍ളി എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് വളരെ രസകരമായിട്ടാണ്. സിനിമ കണ്ട് കഴിഞ്ഞ് പുറകിലേക്ക് ചിന്തിക്കുമ്പോള്‍, അല്ലെങ്കില്‍ സിനിമ വീണ്ടും കാണുമ്പോഴാണ് ആ കഥാപാത്രത്തില്‍ അവര്‍ പുലര്‍ത്തിയ സൂഷ്മത നമുക്ക് ശരിക്കും പിടിക്കിട്ടുന്നത്. അതിലൊന്ന് ഡോ.ഷേര്‍ളി ആരാണെന്നുള്ള വ്യക്തമായ സൂചനകള്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ അവര്‍ നമുക്ക് നല്‍കിയിരുന്നു എന്നതാണ്. ഡോ.ഷേര്‍ളിയില്‍ ചില സ്പെല്ലിംഗ് മിസ്റ്റേക്കുകളുണ്ടെന്ന് തുടക്കം തന്നെ തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകരോട് പറയാതെ പറയുന്നുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.
സിനിമയുടെ തുടക്കത്തില്‍ ഡ്രൈവര്‍ രാജന്റെ ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്തതിന് ശേഷം ഡോ.ഷേര്‍ളി വിന്‍സി എബ്രഹാമിനോട് സംസാരിക്കുന്നുണ്ട്. ക്രൈം സീനിലെ ഫോട്ടോസ് തനിക്ക് അയക്കുവാനാണ് ഡോക്ടര്‍ പറയുന്നത്. രാജന്റെ ബോഡി കണ്ടെത്തിയ സ്ഥലം സിനിമയില്‍ ആദ്യം ത്ന്നെ പ്രേക്ഷകര്‍ കാണുന്നുണ്ട്. പ്രതിഷ്ഠയുള്ള ഒരു കാവ് ആണ് അത്. എന്തുകൊണ്ടാകാം അവിടുത്തെ ഫോട്ടോസ് അയക്കുവാന്‍ വിന്‍സിയോട് ഡോക്ടര്‍ ആവശ്യപ്പെട്ടത്. സാധാരണഗതിയില്‍ അങ്ങനെയൊരു കാര്യം അവിടെ ചോദിക്കേണ്ടുന്ന കാര്യം വരുന്നില്ല. എന്നാല്‍ സിനിമയുടെ അവസാനമെത്തുമ്പോഴാണ് എന്തിനാണ് ഡോ.ഷേര്‍ളി ഫോട്ടോസ് വാങ്ങുന്നതെന്ന് നമുക്ക് മനസ്സിലാകുന്നത്. ഡോ.ഷേര്‍ളിയും സോളമനും ചേര്‍ന്നാണല്ലോ ഡ്രൈവര്‍ രാജനെ കൊലപ്പെടുത്തി കാവിനുള്ളില്‍ ബോഡി കെട്ടിത്തൂക്കിയത്. പിന്നീട് പോലീസ് അവിടുന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന് തങ്ങളെ കുറിച്ച് എന്തെങ്കിലും തെളിവുകള്‍ അവര്‍ക്ക് ലഭിക്കുമോ എന്നറിയാനാണ് ഡോക്ടര്‍ ഫോട്ടോ പരിശോധിക്കുവാന്‍ തീരുമാനിക്കുന്നത്. മാത്രമല്ല വിന്‍സിയോട് അത് പറയുമ്പോള്‍ ഡോ.ഷേര്‍ളി തന്റെ കൈവിരലുകള്‍കൊണ്ട് മൂക്ക് തുടയ്ക്കുന്നത് കാണാം. മറ്റൊരു രംഗത്തും വളരെ വ്യക്തമായി ഇതേ പ്രവര്‍ത്തി ഡോക്ടര്‍ ആവര്‍ത്തിക്കുന്നുണ്ട്. എബ്രഹാം മാത്യു മാത്തന്, കൊലപാതകത്തിന് പിറകില്‍ ഇരുട്ടന്‍ ചാക്കോയാണെന്ന് ആദ്യമായി ആരാണ് പറഞ്ഞതെന്ന് ഡോ.ഷേര്‍ളിയോട് ചോദിക്കുന്നുണ്ട്. അപ്പോള്‍ അത് വിന്‍സിയാണ് എന്ന് ഷേര്‍ളി മറുപടികൊടുക്കുന്നു. അപ്പോഴും ഡോക്ടര്‍ പഴയതുപോലെ മൂക്ക് തുടയ്ക്കുന്നുണ്ട്. അത് കള്ളത്തരത്തിന്റെ ലക്ഷ്ണമായി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഈ രണ്ട് രംഗത്തും ഷേര്‍ളി കള്ളം പറയുകയാണ്. എബ്രഹാം മാത്യു മാത്തന്റെ പഴയകേസ്സ് ഫയലുകളൊക്കെ പഠിച്ചിട്ടുണ്ടെന്ന് പറയുന്ന ഷേര്‍ളി ഉറപ്പായും ഇരുട്ടന്‍ ചാക്കോയുടെ കേസും അറിഞ്ഞിട്ടുണ്ടാകണം. ഇരട്ടത്തല കത്തിയെ പറ്റിയും അവര്‍ക്ക് അപ്പോള്‍ അറിയാം. സമാന രീതിയില്‍ കൊല്ലപ്പെട്ട ഒരാളുടെ ബോഡി പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും ഇരുട്ടന്‍ ചാക്കോയാണ് അതിന് പിറകിലെന്ന് അയാളുടെ കേസ് ഫയല്‍ പഠിച്ച ഡോക്ടറിന് അറിയേണ്ടതാണ്. എന്നാല്‍ താന്‍ നിഷ്കളങ്കയാണെന്ന് കാണിക്കുവാന്‍ ഇരുട്ടന്‍ ചാക്കോയുടെ കാര്യം വിന്‍സിയാണ് ആദ്യം പറഞ്ഞതെന്ന് ഡോ.ഷേര്‍ളി എബ്രഹാം മാത്യു മാത്തനോട് പറയുമ്പോള്‍ അയാള്‍ക്ക് ഷേര്‍ളിയില്‍ ആദ്യമായി സംശയം ഉണ്ടാവുകയും ചെയ്യുന്നു.
അതുപൊലെ ഷേര്‍ളിയാണ് ഡ്രൈവര്‍ രാജന്റെ കൊലപാതകത്തിന് പുറകിലെന്ന് ആദ്യ രംഗത്ത് തന്നെ പ്രേക്ഷകരോട് പറയാതെ പറയുന്നുണ്ട്. ഡോക്ടറും വിന്‍സി എബ്രഹാമും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിന്‍സിക്ക് ഒരു കോള്‍ വരുന്നുണ്ട്. ക്രൈം സീനില്‍ നിന്ന് കിട്ടിയ ഫൂട്ട് പ്രിന്റ് ഒരു ലേഡിയുടേതാണെന്നാണ് വിളിച്ചയാള്‍ വിന്‍സി എബ്രഹാമിനോട് പറയുന്നത്. എന്നാല്‍ നമ്മള് അപ്പോള്‍ ഡോ.ഷേര്‍ളിയെ സംശയിക്കുന്നില്ല. കാരണം അപ്പോള്‍ നമുക്ക് മുന്നിലുള്ള കുറ്റം ചെയ്യാന്‍ സാധ്യതയുള്ള ഒരാള്‍ സിനിമ നടന് രവിവര്‍മ്മനാണ്. ക്രൈം നടന്ന ദിവസം രവിവര്മ്മനൊപ്പം ഉണ്ടായിരുന്ന പര്ദ്ദധാരിയുടേതോ സിനിമനടിയുടേതോ ആകാം ആ ഫൂട്ട്പ്രിന്റെന്ന് നമ്മള് അങ്ങനെ തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വീണ്ടും സിനിമയുടെ പുറകില്‍ നിന്ന് തുടക്കത്തിലേക്ക് ആലോചിക്കുമ്പോള്‍ ഡോ.ഷേര്‍ളിയാണ് ആ കൊലപാതകത്തിന് പിറകിലെന്നുള്ള വ്യക്തമായ ക്ലൂ ആണ് നമ്മുടെ മുന്നിലേക്ക് അണിയറപ്രവര്‍ത്തകര്‍ വെച്ച് തന്നത്.
ഇനിയുമുണ്ട്. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നതെന്തിനാണ് എന്ന വിന്‍സിയുടെ ചോദ്യത്തിന് ഡോക്ടര്‍ ഷേര്‍ളി നല്കുന്ന മറുപടിയും ഇതിനൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ്. ശക്തമായ പൂര്‍വ്വവൈരാഗ്യമാണ് ഒരാളെ കൊലപാതകിയാക്കുന്നതെന്ന് ഡോക്ടര്‍ സിനിമയുടെ തുടക്കത്തില്‍ പറയുമ്പോള്‍ അത് അവരുടെ ജീവിതംകൊണ്ടാണ് സംസാരിക്കുന്നതെന്ന് നമുക്ക് അപ്പോള്‍ പിടിക്കിട്ടുകയില്ല. എന്നാല്‍ ആ കഥാപാത്രത്തെ കൂടുതല്‍ അറിയുമ്പോള്‍ റിവഞ്ച് മാത്രമായിരുന്നോ അവരുടെ മോട്ടീവ് എന്നും നമ്മള് ചിന്തിച്ചു തുടങ്ങും. ഒരിക്കലും വൈരാഗ്യം മാത്രമായിരുന്നില്ല ഡോ.ഷേര്‍ളി കൊലപാതകങ്ങള്‍ നടത്തുവാന്‍ കാരണം. താന്‍ ഏറെ സ്നേഹിച്ച സൈമണ്‍ കള്ളനല്ല എന്ന് ഷേര്‍ളിയ്ക്ക് സമൂഹത്തിന് മുന്നില്‍ തെളിയിക്കണമായിരുന്നു. അതിന് വേണ്ടി അവര്‍ കാത്തിരുന്നത് ഇരുപത്തിയഞ്ച് വര്‍ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അമ്മയേയും അച്ഛനേയും ആര്‍ക്കും യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ ഇല്ലാതാക്കിയ ആളാണ് ഷേര്‍ളി. അത്തരത്തില്‍ ‘പെര്‍ഫെക്ട് ക്രൈമുകള്‍’ നടത്തിയിട്ടുള്ള ഷേര്‍ളിക്ക് ആരും അറിയാതെ ഇനിയും കൊലകള്‍ നടത്താന്‍ എളുപ്പമായിരുന്നു. എന്നാല്‍ ഷേര്‍ളി എന്ന ബെനീറ്റയ്ക്ക് താന്‍ ജീവന് തുല്യം സ്നേഹിച്ച സൈമണ്‍ പള്ളിയിലെ പൊന്നുംകുരിശ് മോഷ്ടിച്ചിട്ടില്ല എന്ന് എല്ലാവരേയും അറിയിക്കണമായിരുന്നു.
ഡ്രൈവര്‍ രാജന്റെ കൊലപാതകം മുതല്‍ ഷേര്‍ളിയുടെ ലക്ഷ്യം അതായിരുന്നു. പോലീസിനെക്കൊണ്ട് തന്നെ അതെല്ലാം തെളിയിച്ച് സൈമണിന്റെ യഥാര്‍ത്ഥ കഥ ലോകത്തെ അറിയിക്കണം. ആദ്യം അതിനവര്‍ ചെയ്തത് ഇരുട്ടന്‍ ചാക്കോയെ കുറിച്ച് പഠിക്കുകയായിരുന്നു. എബ്രഹാം മാത്യു മാത്തന്റെ പഴയ കേസ്സുകള്‍ പഠിച്ചിരുന്ന കാര്യം ഷേര്‍ളി സൂചിപ്പിക്കുന്നുണ്ടല്ലോ. അപ്പോഴാകാം ചാക്കോയെ കുറിച്ച് കൂടുതല്‍ അവര്‍ അറിയുന്നത്. പിന്നീട് അവര്‍ ‘കോപ്പി ക്യാറ്റ് കില്ലിംഗ്’ രീതി ആവിഷ്കരിക്കുകയായിരുന്നു. ആദ്യം അവര്‍ ഇരുട്ടന്‍ ചാക്കോ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കാത്തിരുന്നു. അതുപോലെ തന്നെ അവര്‍ ആദ്യം കൊലപ്പെടുത്താന്‍ തീരുമാനിക്കുന്ന രാജന് നടന് രവിവര്‍മ്മന്റെ ഡ്രൈവറായി ജോലിക്ക് കയറുന്നതിന് മുന്‍പ് ഗള്‍ഫിലായിരുന്നു എന്ന് പറയുന്നുണ്ട്. അയാള്‍ നാട്ടിലെത്താനും കൂടിയായിരുന്നു ഷേര്‍ളിയും സോളമനും കാത്തിരുന്നത്. പിന്നീട് അവര്‍ പ്ലാന്‍ ചെയ്തതില്‍ പ്രകാരമാണ് ഓരോ കൊലപാതകങ്ങളും നടക്കുന്നത്.
സിനിമയുടെ അവസാന ഭാഗങ്ങളിലേക്ക് വരുമ്പോള്‍ ഷേര്‍ളിയുടെ ഉദ്ദേശ്യം കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നുണ്ട്. എസ്പി സാറിനോട് പ്രസ്സ് മീറ്റ് വിളിക്കുവാന്‍ പറഞ്ഞോളൂ, ഇനി നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാം എന്ന് ഡോ.ഷേര്‍ളി പറയുന്ന സീനിന് ഒരു പ്രത്യേകതയുണ്ട്. അവിടെ ടെലിവിഷനില്‍ കാവിനുള്ളില്‍ നിന്ന് സൈമണിന്റെ ബോഡി കിട്ടിയ വാര്‍ത്ത കാണുന്നുണ്ട്. ആ വാര്‍ത്തയില്‍ സൈമണ്‍ കള്ളനല്ല എന്ന് പറയുന്നുണ്ട്. ആ വാര്‍ത്ത കാണുന്ന ഡോ.ഷേര്‍ളി അപ്പോള്‍ ‘മൈ ജോബ് ഈസ് ഡണ്‍’ എന്ന് പറയുന്നു. ആ ഒറ്റ കാര്യത്തിന് വേണ്ടിയാണ് അവര്‍ ഇത്രയും നാള് കാത്തിരുന്നത്. സൈമണ്‍ കള്ളനല്ല എന്ന അറിയാവുന്ന ഒരേ ഒരാള്‍ ഷേര്‍ളി ആയിരുന്നു. സൈമണിനെ കൊന്നവരോടുള്ള പക മനസ്സിലുണ്ടെങ്കിലും അവന് കള്ളനല്ല എന്ന് നാട്ടുകാര്‍ക്ക് മുന്നില്‍ തെളിയിക്കുവാന്‍ കൂടിയാണ് ഷേര്‍ളി ഈ പ്രവര്‍ത്തികള്‍ എല്ലാം ചെയ്തത്. കൃത്യമായി അത് സിനിമയില്‍ പറയുകയും ചെയ്യുന്നുണ്ട്.
മറ്റൊന്ന് സിനിമയില്‍ കൊണ്ട് വന്നിരിക്കുന്ന ചില റഫറന്‍സുകളാണ്. അതും വളരെ ബ്രില്യന്റായിട്ടാണ് കഥയില്‍ പ്ലെയിസ് ചെയ്തിരിക്കുന്നത്. സിനിമയില്‍ വരുന്ന എഴുത്തുകാരിയായ കഥാപാത്രത്തിന് കൊടുത്തിരിക്കുന്ന പേര് ദ്രൗപതി എന്നാണ്. പുരാണത്തിലെ ദ്രൗപതിയുടെ കഥ നമുക്ക് അറിവുള്ളതാണ്. പാണ്ഡവ പത്നിയായ ദ്രൗപതി ശക്തയായ ഒരു കഥാപാത്രമാണ്. ചൂതുകളിയില്‍ പാണ്ഡവര്‍ തോറ്റതിന് ശേഷം എല്ലാവരുടെ മുന്നില്‍വെച്ച് അപമാനിതയാവുന്ന ദ്രൗപതി ഒരു പ്രതിജ്ഞ എടുക്കുന്നുണ്ട്. കൗരവകുലം ഒന്നാകെ മുടിക്കും എന്നതായിരുന്നു ആ ദൃഢപ്രതിജ്ഞ. പാപ്പനിലേക്ക് വരുമ്പോള്‍ ഷേര്‍ളിയുടെ കഥാപാത്രം ദ്രൗപതിയ്ക്ക് സമമാണ്. സൈമണെ ഇല്ലാതാക്കിയവരോടായിരുന്നു അവളുടെ പക മുഴുവന്‍. സ്വന്തം രക്തത്തിലുള്ളവരേയും അവള് ആ കോപാഗ്നിയില്‍ വിഴുങ്ങികളയുകയും ചെയ്തു. അതുപോലെ ഈജിപ്ത് റാണിയായ ക്ലിയോപാട്രയുടെ റഫറന്‍സും സിനിമയിലുണ്ട്. സിദ്ധാര്‍ത്ഥനും ഋതുപര്‍ണ്ണയും അവതരിപ്പിക്കുന്ന നാടകമായിട്ടാണ് ക്ലിയോപാട്ര സിനിമയില്‍ വരുന്നത്. സഹോദരനെ കൊലപ്പെടുത്തിയ ക്ലിയോപാട്രയെ പോലെയാണ് ഇവിടെ ഷേര്‍ളി. തന്റെ സഹോദരനായ വൈദികന് വെന്ത് മരിച്ച വാര്‍ത്ത ടിവിയില്‍ കാണുമ്പോള്‍ പ്രാര്‍ത്ഥിക്കുന്ന ഷേര്‍ളിയെ നമുക്ക് സിനിമയില്‍ കാണാന്‍ കഴിയും. അതുപോലെ തന്നെ എഴുത്തുകാരിയായ ദ്രൗപതി പറയുന്ന ഒരു സംഭാഷണമുണ്ട്. ഇന്നത്തെ ഒരു ക്രൈമിന് പുറകില്‍ ഒരാളുടെ വേദനിക്കുന്ന ഇന്നലെയുണ്ട് – എന്നര്‍ത്ഥം വരുന്നതാണ് ആ സംഭാഷണം. ഇതിലും നമുക്ക് ഡോക്ടര്‍ ഷേര്‍ളിയെ കാണാന്‍ കഴിയും. ഇങ്ങനെ ഡോക്ടര്‍ ഷേര്‍ളി എന്ന കഥാപാത്രത്തെ സംവിധായകനും തിരക്കഥാകൃത്തും വളരെ രസകരമായി സിനിമയില്‍ വരച്ചിടുന്നുണ്ട്. സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രമായി ഡോക്ടര്‍ ഷേര്‍ളി എന്ന ബെനീറ്റ ഐസക് മാറുന്നതും അതുകൊണ്ടാണ്.