കോഴിക്കോട് പന്തിരിക്കരയില്‍ കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. വീടിന് മുന്നില്‍ ഇര്‍ഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് കരുതുന്നത്.
ഇര്‍ഷാദ് കൊല്ലപ്പെട്ടു എന്ന സ്ഥീരീകരണം വന്നത് ഇന്നലെയാണ്. കൊയിലാണ്ടി കടല്‍ത്തീരത്ത് നിന്ന് ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരിച്ചതോടെയാണിത്. ഡി.എന്‍.എ പരിശോധന ഫലം ലഭിച്ചതോടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ ഇന്നലെ പൊലീസ് ഡി.എന്‍.എ പരിശോധനക്കയച്ചത്. കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്കരിച്ചിരുന്നു. മൃതദേഹത്തിന് ഇര്‍ഷാദുമായി രൂപ സാമ്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആ വഴിക്ക് നടത്തിയത്.
പന്തരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി എന്നതായിരുന്നു പരാതി. ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തിരുന്നു.