കേരളത്തിലും പല ചടങ്ങുകളിലും സെലിബ്രിറ്റികള്‍ വരാൻ അവർ വലിയ പ്രതിഫലം വാങ്ങുന്നു എന്ന് വിഷയം ഇപ്പോൾ ചർച്ചയാണ്.ഈ സാഹചര്യത്തിൽ യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടത്.കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സർവകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.
സെലിബ്രിറ്റികൾ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ നടിയും നർത്തകയുമായ നവ്യാ നായർ വേദിയില്‍ ഇരിക്കെയായിരുന്നു മന്ത്രിയുടെ പരാമർശം. ഇതോടെ സ്വാഭാവികമായും പലരുടേയും സംശയം നവ്യയിലേക്ക് നീണ്ടു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നായിരുന്നു നവ്യ വ്യക്തമാക്കിയത്. താൻ വന്ന വഴി മറക്കില്ല. ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ നഷ്ടമാകുന്നു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നതെന്നും നവ്യ പറഞ്ഞു. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം. സിനിമകളിലും മറ്റും കാണിക്കുന്ന കൊലപാതക രംഗങ്ങള്‍ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവിനെ പിന്തുണയ്ക്കുന്ന ഡയലോഗുകള്‍ക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട ഈ കാലത്ത് നല്ല മനുഷ്യരായും വിദ്യാർത്ഥികള്‍ ജീവിക്കണം. സമ്മേളനത്തിനു വൈകാൻ കാരണം ഭാരവാഹികൾ വൈകിയതിനാലാണെന്നും നവ്യ വ്യക്തമാക്കി.