പ്രവാസിയായ മോളി തന്റെ അനുഭവം പറഞ്ഞപ്പോള്‍ കേട്ടിരുന്നവരുടെ ഉള്ളു പിടഞ്ഞു. അത്രയ്ക്കും വേദനാജനകമായിരുന്നു മോളിയുടെ അനുഭവങ്ങള്‍. ലോകകേരള സഭയിലാണ് മോളി മനസ് തുറന്നത്. എച്ചില്‍ത്തൊട്ടിയില്‍ നിന്നുള്ളതും മറ്റുള്ളവര്‍ തുപ്പിയതുമായ ഭക്ഷണം കഴിച്ച അനുഭവം മോളി പറഞ്ഞത് മറ്റുള്ളവരുടെ കണ്ണ് നിറച്ചു. ഒരു മലയാളി കുടുംബമാണ് മോളിയോട് ക്രൂരതകള്‍ കാട്ടിയതെന്നത് സദസിനെ ഞെട്ടിച്ചു. പ്രസംഗം കഴിഞ്ഞിറങ്ങിയ മോളിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
പതിനെട്ടാം വയസിലായിരുന്നു മോളിയുടെ വിവാഹം. ഭര്‍ത്താവ് മാനസിക പ്രശനങ്ങളുള്ള ആളായിരുന്നു. അത് മറച്ചുവച്ചാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍ മോളി 1991 ല്‍ ഖത്തറില്‍ പോയി. എന്നാല്‍ അടുത്ത വര്‍ഷം തിരികെയെത്തി. പിന്നീട് 1993 ല്‍ ഒമാനിലേക്ക് പോയി. നാട്ടിലുള്ള ഒരാളുടെ ബന്ധുവിന്റെ കുടുംബത്തില്‍ വീട്ടുജോലിക്കാണ് പോയത്. ആ മലയാളി കുടുംബം മോളിക്ക് സമയത്ത് ഭക്ഷണം നല്‍കിയിരുന്നില്ല. മോളി സുഖമില്ലാതെ കിടന്നപ്പോഴെല്ലാം അവര്‍ പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിച്ചു. ബാക്കി വരുന്ന ഭക്ഷണം തുപ്പിയ ശേഷം വേസ്റ്റ് ബക്കറ്റിലിടും. അതാണ് മോളി കഴിച്ചിരുന്നത്. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെടാന്‍ മോളി തീരുമാനിച്ചു.
വീടിനടുത്തുള്ള കടയുടമയോട് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞു. എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ പറയണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടിലെ നമ്പര്‍ നല്കി. അങ്ങനെ ഒമാനിലെ ഒരു വീട്ടില്‍ ജോലിയുണ്ടെന്ന് കടയുടമ പറഞ്ഞു. പ്രായമായ രണ്ട് അമ്മമാരെ നോക്കണം. അവിടേയ്ക്കുള്ള വഴി മോളിക്ക് അറിയില്ല. ടാക്സിക്കാരോട് പറഞ്ഞാല്‍ കൊണ്ടുപോയി എത്തിക്കുമെന്ന് കടയുടമ പറഞ്ഞു. നാട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ടെലിഫോണ്‍ ബൂത്തിലേക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞ് മോളി അവിടെ നിന്ന് പുറത്തുകടന്നു. അങ്ങനെ മോളി ഒമാനിലെ വീട്ടിലെത്തി. തനിക്ക് പാസ്പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലെന്ന് മോളി പറഞ്ഞു. ഒന്നും പേടിക്കേണ്ടന്നും എല്ലാം ശരിയാക്കാമെന്നും കുടുംബം ഉറപ്പു നല്കി. താന്‍ പുതിയ വീട്ടില്‍ ജോലിക്ക് കയറിയ കാര്യം നേരത്തേ ജോലി ചെയ്ത വീട്ടുകാരെ ഫോണ്‍ വിളിച്ച് അറിയിച്ചു. മൂന്നര പവന്റെ മാല കാണാനില്ലെന്നും മോളിക്കെതിരെ കേസ് കൊടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. പോയി കേസ് കൊടുക്കാന്‍ പറഞ്ഞിട്ട് മോളി ഫോണ്‍ കട്ട് ചെയ്തു. പിന്നെ ശല്യമുണ്ടായിട്ടില്ല. ഒന്‍പത് വര്‍ഷം അവിടെ ജോലി ചെയ്തു. രണ്ട് അമ്മമാരും മരിച്ചതോടെ മറ്റൊരു കുടുംബത്തില്‍ ജോലിക്ക് കയറി.
29 വര്‍ഷമായി മോളി ഒമാനില്‍ ജോലി ചെയ്യുകയാണ്. രണ്ട് പെണ്മക്കളെ വിവാഹം കഴിച്ച് അയച്ചു. ഭര്‍ത്താവ് ആറ് മാസം മുന്‍പ് മരിച്ചു. ആകെയുള്ള അമ്മ കഴിയുന്നത് ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ്. അത് ശരിയാക്കണമെന്നാണ് മോളിയുടെ ആഗ്രഹം.