ഒരുപാട് സിനിമകളും വലിയ കഥാപാത്രങ്ങളും ഇല്ലെങ്കിലും മലയാളികൾ ഇഷ്ടപെടുന്ന നായികമാരിൽ ഒരാളാണ് മെറീന. തന്റെ ഭൂതകാലം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും ചുരുണ്ടമുടിക്കാരി മറീന മൈക്കിളിനെ അറിയാത്തവര്‍ ചുരുക്കമാണ്. ചെറിയ വേഷങ്ങള്‍ ചെയ്തു വന്ന മറീന വിനീത് ശ്രീനിവാസനൊപ്പം എബിയില്‍ അഭിനയിച്ചതോടെ കൂടുതല്‍ ശ്രദ്ധേയയായി. ഇപ്പോഴിതാ തന്റെ ദുരിതപൂര്‍ണമായ ജീവിതാനുഭവം പങ്കുവെച്ചിരിക്കുകയാണ് മറീന. കഷ്ടപ്പെടുന്നവര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് തന്റെ ജീവിതാനുഭവം പങ്കുവെച്ച് മറീന പറയുന്നത്.
മറീനയുടെ വാക്കുകള്‍.
‘എന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമാണ്. ഒളിച്ചോടി കല്യാണം കഴിച്ചു. അച്ഛന്റെയും അമ്മയുടെയും ആകെ സമ്ബാദ്യം കടുത്ത ദാരിദ്ര്യം മാത്രമായിരുന്നു. പണ്ടത്തെ കാലത്ത് തീ പിടിച്ച് നശിച്ചുപോയൊരു വീട് ഇടവകക്കാര് പിരിവിട്ടാണ് ആ വീട് പിന്നീട് ഉണ്ടാക്കി തന്നത്. തയ്യല്‍ മെഷീനില്‍ ഇരിക്കുന്ന അമ്മയെ ആണ് ഓരോ രാത്രിയിലും ഉറങ്ങാന്‍ പോവുന്ന നേരം ഞാന്‍ കാണാറ്.’
‘മേക്കപ്പ്മാനായിരുന്ന അച്ഛന് സുഹൃത്തിന്റെ മരണത്തെ തുടര്‍ന്നുള്ള മാനസികാഘാതത്തില്‍ വിഷാദത്തിനടിമപ്പെട്ടു. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. പട്ടിണിയാവുന്ന സന്ദര്‍ഭങ്ങളില്‍ അടുപ്പില്‍ വെറുതെ വെള്ളം തിളപ്പിച്ച് വീട്ടില്‍ അടുപ്പ് പുകയുന്നുണ്ടെന്നു അയല്‍ക്കാരെ ബോധ്യപ്പെടുത്തിയ ദിവസങ്ങളായിരുന്നു അമ്മയുടെ കുട്ടിക്കാലം, അതിനെന്റെ ജീവിതത്തിലും തുടര്‍ച്ചയുണ്ടായി.’
‘പതിനഞ്ച് വയസ്സു മുതല്‍ ഞാന്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ പാടാന്‍ പോകാന്‍ തുടങ്ങി. രാത്രികളിലൊക്കെ പരിപാടി ഉണ്ടായിരുന്നു. ആളുകള്‍ പലതും പറയുന്നുണ്ടായിരുന്നു. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്ബോള്‍ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായി. പാടി കഴിഞ്ഞു, തിരിച്ചെത്തുന്ന സമയങ്ങള്‍ വൈകിയതോടെ എല്ലായിടത്തെയും പോലെ അപവാദ ശരങ്ങളും. വീട്ടിലെ സാഹചര്യങ്ങളെ മറികടക്കാന്‍ അവയെനിക്ക് അവഗണിച്ചേ കഴിയുമായിരുന്നുള്ളൂ.’
‘അച്ഛന്റെ സഹോദരി വിദേശത്തു ജോലിക്ക് നിന്നിരുന്ന വീട്ടില്‍ നിന്ന് കൊണ്ട് വന്നിരുന്ന ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. പിന്നീട് ബാക്കി വരുന്ന തുണിക്കഷ്ണങ്ങള്‍ കൊണ്ട് ‘അമ്മ തുന്നി തന്നിരുന്ന ‘വ്യത്യസ്തമായ നിറങ്ങള്‍ നിറഞ്ഞ വസ്ത്രങ്ങള്‍’ കൂട്ടത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ സഹായിച്ചു.’
‘ഓര്‍ക്കുട്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്നാണ് മോഡലിങ് രംഗത്തേക്കുള്ള വരവ്. എന്റെ സുഹൃത്താണ് ഫോട്ടോ കണ്ടിട്ട് വിളിക്കുന്നത്. മോഡലിങ് ട്രൈ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഒരു ഫാഷന്‍ മത്സരത്തില്‍ പങ്കെടുത്തു. അവിടെ നിന്നും പരസ്യമേഖലയില്‍ എത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ സിനിമയില്‍ കയറി. പിന്നീടിപ്പോള്‍ പതിനെട്ടു സിനിമകള്‍ പൂര്‍ത്തിയാക്കുന്നു.’
‘ഒരുപാട് നേട്ടങ്ങള്‍ ഒന്നും ഇല്ല, പക്ഷേ ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാന്‍, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാന്‍, അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങി കൊടുക്കാന്‍ എല്ലാത്തിലുമുപരി സ്വന്തം കാലില്‍ നില്ക്കാന് ഞാന്‍ ആത്മവിശ്വാസം നേടിയിരിക്കുന്നു. ഞാന്‍ എവിടെ നിന്ന് തുടങ്ങി, നേരത്തെ എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാന്‍ മഹത്തായി കരുതുന്ന കാര്യം. പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാര്ഥമായിരിക്കുക എന്നതാണ് ഞാന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന ശൈലി. ഒരു കലാകാരിയായി അംഗീകരിക്കപ്പെടുന്നു. കഷ്ടപ്പെടുന്നവര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും.’ ജോഷ് ടോക്സില്‍ സംസാരിക്കവേ മറീന പറഞ്ഞു.