യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായ ഓൺ കോൾ പരിപാടിയിൽ നിരവധിയാളുകൾക്ക് ആശ്വാസവും കരുതലും പകർന്ന് മലയാളത്തിൻ്റെ പ്രിയ താരം മഞ്ജു വാര്യർ.
കോവിഡ് ബാധിതരെയും അവരെ ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മെഡിക്കൽ സംഘത്തെയും, ക്വാറൻ്റൈൻ ചെയ്യപ്പെട്ടവരെയും, ഈ അടിയന്തിര സാഹചര്യത്തിൽ മികവാർന്ന സേവനത്തിലേർപ്പെട്ടിരിക്കുന്നവരെയും വിളിച്ച് തങ്ങൾ തനിച്ചല്ലായെന്ന ആത്മവിശ്വാസം പകർന്ന് നല്കുകയായിരുന്നു മഞ്ജു. ഒറ്റപ്പെടലിൻ്റെ നിരാശയിലും രോഗത്തിൻ്റെ ആശങ്കയിലും അകപ്പെട്ട് കടുത്ത മാനസിക പിരിമുറുക്കത്തിൽ കൂടി കടന്നു പോകുന്നവർക്ക് വലിയ ആശ്വാസമായി പ്രിയ താരത്തിൻ്റെ ഫോൺ കോൾ എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും ജാഗ്രതയോടെ പ്രവർത്തനസജ്ജമായിരിക്കുന്ന ആരോഗ്യ വകുപ്പ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനോടാണ് മഞ്ജു ആദ്യം സംസാരിച്ചത്. ആ കോളിനിടയിൽ ലൗഡ് സ്പീക്കറിലൂടെ മഞ്ജു കൺട്രോൾ റൂമിലെ മുഴുവൻ ആളുകളോടും സംവദിച്ച് “നാടിൻ്റെ അവരോടുള്ള നന്ദി അറിയിച്ചു.”
മഞ്ജു വാര്യർ പിന്നീട് വിളിച്ച കോളുകളിലൊന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഒരു യാണ്. “എൻ്റെ കൂട്ടുകാരാ, നിന്നോടുള്ള സഹതാപം കൊണ്ട് പറയുവാ, നീയും നിൻ്റെ കൂട്ടാളികളും അധികം ഇവിടെക്കിടന്നു കറങ്ങാൻ നിൽക്കണ്ട. നിനക്കറിയില്ല കേരളത്തിലെ ആളുകളെയും ആരോഗ്യ പ്രവർത്തകരെയും ” എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട് കൊറോണയോട് കടുത്ത ശബ്ദത്തിൽ “മുന്നറിയിപ്പ്” നല്കിയ നഴ്സിനെയാണ്. വൃദ്ധ ദമ്പതികളായ കൊറോണ ബാധിതരെ ആരു പരിചരിക്കുമെന്ന് ചോദിച്ചപ്പോൾ ഞാൻ തയ്യാറെന്ന് പറഞ്ഞ് സ്വയം മുന്നോട്ട് വന്നതാണ് ഇവർ. അതിനിടയിലാണ് ഈ “മാലാഖയ്ക്ക് ” രോഗം പിടി പെടുന്നത്. കോവിഡിനെ കീഴടക്കും എന്ന നിശ്ചയ ദാർഢ്യത്തോടെ ഐസോലേഷൻ വാർഡിൽ കഴിയുമ്പോഴാണ് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാഫി പറമ്പിലിൻ്റെ വിളി എത്തുന്നതും, മഞ്ജു വാര്യർ ലൈനിലുണ്ടെന്ന് പറഞ്ഞതും. താൻ കുട്ടിക്കാലം മുതൽ സിനിമ വാരികകളിൽ നിന്നും വെട്ടിയെടുത്ത് ആൽബമായി സൂക്ഷിച്ച തൻ്റെ പ്രിയതാരം സ്നേഹാന്വേഷണത്തിനായുള്ള വിളിക്കുമ്പോൾ, രോഗം ഭേദമായാൽ വീണ്ടും സേവന സജ്ജയാകുവാനുള്ള ആത്മവിശ്വാസമാണ് അവർക്ക് നല്കിയത്. ആ സഹോദരിയുടെ ത്യാഗ സന്നദ്ധതയെ അഭിനന്ദിച്ചു കൊണ്ട് മഞ്ജു സംഭാഷണം അവസാനിപ്പിക്കുമ്പോൾ ഒരു വാക്ക് നല്കി “അസുഖം ഭേദമായിട്ട് ഒരു ദിവസം ഉറപ്പായും നേരിൽ കാണാം”.
അതിനു ശേഷം മഞ്ജു വിളിച്ചത് ഒരു “ഹിന്ദി” ബോധവത്ക്കരണത്തിലൂടെ കേരളമാകെ ഏറ്റെടുത്ത കോഴിക്കോട് ജില്ലയിലുള്ള മേപ്പയൂർ സ്റ്റേഷനിലെ ഹോംഗാർഡ് ശ്രീ കരുണാകരനെയാണ്. “കൈസേ ഹേ ആപ്പ് ” എന്ന ചോദ്യത്തോടെയാണ് മഞ്ജു ആ വിമുക്ത ജവാനോട് സംസാരിച്ചു തുടങ്ങിയത്. നാട്ടിൽ പോകാനായി തിടുക്കം കൂട്ടിയ ഇതര സംസ്ഥാനത്തൊഴിലാളികളെ ഹിന്ദിയിൽ ബോധവത്ക്കരിച്ചു കൊണ്ട് അവരെ പിടിച്ചു നിർത്തിയാണ് കരുണാകരൻ മാതൃകയായത്. ജവാനായുള്ള സേവനങ്ങൾക്കും നിലവിലെ സേവനങ്ങൾക്കും “ശുക്രിയ ” പറഞ്ഞ് മഞ്ജു ആ കോൾ അവസാനിപ്പിച്ചു.
രോഗലക്ഷണം തോന്നിയപ്പോൾ തന്നെ ആരോഗ്യ വകുപ്പിനെ അങ്ങോട്ട് വിളിച്ച് രോഗ സാധ്യത പങ്കുവെയ്ക്കുകയും അതിനു ശേഷം അവരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച് അസുഖത്തോട് പോരാടുകയും ചെയ്ത കോഴിക്കോട്ടുള്ള മാതാവിനും, കോവിഡ് വ്യാപനത്തിലും എയർപ്പോർട്ടിലെ തൻ്റെ കർത്തവ്യത്തിൽ നിന്നും മാറി നില്ക്കാതിരുന്ന നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനും മഞ്ജുവിൻ്റെ വാക്കുകൾ മരുന്നുകൾക്കൊപ്പം പ്രയോജനകരമായി. നിരവധി രോഗികളെയും, ആരോഗ്യ വകുപ്പ് ജീവനക്കാരെയും, ക്വാറൻ്റൈൻ ചെയ്യപ്പെട്ടവരെയും, മറ്റ് ഈ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായ വിവിധ മേഖലയിലെ ആളുകളെയും വിളിച്ച് പ്രചോദനം നല്കിയ ശേഷംമാണ് മഞ്ജു ഓൺ കോൾ പരിപാടി അവസാനിപ്പിച്ചത്.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ യൂത്ത് കെയറിൻ്റെ ഓൺ കോൾ പരിപാടിയിൽ ഭാഗമാകുവാൻ നിരവധിയാളുകളാണ് ബന്ധപ്പെടുന്നത്. ആദ്യ ദിവസം ഓൺ കോളിലൂടെ സംവദിച്ചത് നിവിൻ പോളിയായിരുന്നു. അടുത്ത ദിവസം മലയാളിയുടെ പ്രിയ താര കുടുംബത്തിലെ അംഗളായ ജയറാമും , പാർവ്വതിയും കാളിദാസനുമാണ് ഓൺ കോളിൻ്റെ ഭാഗമാകുന്നത്.