മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ ഇവരുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് കരുതുന്നത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാസർഗോഡ് ആണ് മുഹമ്മദ് ജോലിചെയ്യുന്നതെന്നും ഇന്നുരാവിലെ ഇവിടെ എത്തിയ ഇയാൾ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബർ തോട്ടത്തിന് സമീപത്തേക്ക് ഫോൺ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച് മുഹമ്മദും ഭാര്യയും തമ്മിൽ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയിൽ കയറ്റി ഇയാൾ ലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിൻ്റെ സഹോദരിമാർ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരിൽ ഒരാൾ രണ്ടു കുട്ടികളിൽ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാൽ ഈ കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.