കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനമേറ്റു. അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടൻ. നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായിട്ടില്ല. തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാണ് പൊലീസിന്റെ ശ്രമം.