മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് മമ്മൂട്ടി എന്ന നടൻ. കഴിഞ്ഞ 50 വർഷം കാലമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ ആയിരുന്നു മമ്മൂട്ടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജൂനിയർ ആർട്ടിസ്റ്റായി നിരവധി സിനിമകളിൽ വേഷമിട്ട ശേഷമാണ് മമ്മുക്ക ഇന്ന് കാണുന്നത് പോലെ മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങളിൽ ഒരാളായി വളർന്നു നിൽക്കുന്നത്.
മമ്മൂട്ടിക്ക് സിനിമയിൽ തുടക്കകാലത്ത് മികച്ച വേഷം ലഭിച്ച ഒരു സിനിമയായിരുന്നു സ്ഫോടനം. പി ജി വിശ്വംഭരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സ്ഫോടനം എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചത് ജയനെ ആയിരുന്നു. എന്നാൽ ആ സമയത്തായിരുന്നു ജയൻ്റെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്ന സുകുമാരൻ ആയിരുന്നു പിന്നീട് ജയൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. സുകുമാരൻ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്ന വേഷത്തിലേക്ക് മമ്മുട്ടിയും എത്തി.
എന്നാൽ മമ്മൂട്ടി എന്ന പേര് പി ജി വിശ്വംഭരനു ഇഷ്ടമായില്ല. അദ്ദേഹം മറ്റൊരു പേര് നിർദ്ദേശിച്ചു. സജിൻ എന്നായിരുന്നു ഈ പേര്. ഈ പേര് തന്നെയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ സജിൻ എന്ന പേര് മമ്മൂട്ടിക്ക് ഇഷ്ടമായില്ല. ഒടുവിൽ സിനിമയുടെ അവസാനം രണ്ടു പേരും നൽകി. സജിൻ (മമ്മൂട്ടി) എന്നായിരുന്നു സിനിമയുടെ അവസാനം നൽകിയത്. മമ്മൂക്ക മറ്റൊരു പേരിൽ അഭിനയിച്ച ഏക സിനിമ ആണ് സ്ഫോടനം എന്ന പ്രത്യേകതയുമുണ്ട്.
ഈ സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന സമയത്ത് തന്നെ സംഭവിച്ച മറ്റൊരു രസകരമായ സംഭവം കൂടിയുണ്ട്. ഈ സിനിമയിൽ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് അദ്ദേഹമല്ല. മറിച്ചു, അന്തിക്കാട് മണി എന്ന വ്യക്തിയായിരുന്നു. തിരക്കഥാകൃത്ത് കൂടിയായ ആലപ്പി അഷ്റഫ് എന്ന വ്യക്തിയായിരുന്നു മമ്മൂട്ടിയെ മാറ്റി അന്തിക്കാട് മണിയെ ഈ ജോലി ഏൽപ്പിക്കുന്നത്. ആലപ്പി അഷ്റഫിൻ്റെ ഇഷ്ടക്കാരൻ കൂടിയായിരുന്നു അന്തിക്കാട് മണി. അതുകൊണ്ടാണ് ആലപ്പി അഷ്റഫ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇത് അഷ്റഫ് പറഞ്ഞ കാരണം ഇങ്ങനെയാണ് – മമ്മൂട്ടിയുടെ ശബ്ദം കൊള്ളില്ല അത്രേ!