ലാൽ ജോസ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് അച്ഛനുറങ്ങാത്ത വീട്. 2006 ൽ പുറത്തിറങ്ങിയ സിനിമയിൽ മുക്ത, സലിം കുമാർ, സംവൃത സുനിൽ, ഇന്ദ്രജിത്ത്, മുരളി, സുജ കാർത്തിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.അണിയറയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. ഏറെ പ്രതിസന്ധികൾ നേരിട്ടാണ് സിനിമ പൂർത്തിയാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം. ഷൂട്ടിംഗ് ആരംഭിച്ച് ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും ചെറിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ തുടങ്ങി. ഷൂട്ടിംഗ് തുടങ്ങി നാല് ദിവസമായപ്പോൾ ഒന്ന് വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പ്രൊഡ്യൂസർ പോയി. പിന്നെ തിരിച്ച് വന്നില്ല.മറ്റൊന്ന് സ്വന്തം പണം ചെലവാക്കിയും പലരിൽ നിന്നും കടം വാങ്ങിയുമാണ് ഷൂട്ടിംഗ് മുന്നോട്ട് പോയതെന്ന് ലാൽ ജോസ് പറയുന്നു. ഞെങ്ങി ഞെരുങ്ങി ഒരു തരത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കി. സലിം കുമാറിൽ നിന്നും പണം വാങ്ങി. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണം പണയം വെച്ചൊക്കെയാണ് സിനിമ തീർത്തത്. മുരളിയേട്ടൻ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തോട് എന്നും നന്ദിയുണ്ട്. സലിം കുമാർ നായകനാകുന്ന ചിത്രത്തിൽ മുരളി ചേട്ടനെ സഹനടനായി വിളിക്കുന്നത് എനിക്കിത്തിരി വിഷമം ഉള്ള കാര്യമായിരുന്നു. മറ്റൊരു നടനെ ആലോചിച്ചെങ്കിലും പ്രതിഫലം കാരണം പകരമാെരാളെ ആലോചിക്കേണ്ടി വന്നു. മടിച്ച് കൊണ്ടാണ് മുരളി ചേട്ടനെ സമീപിച്ചതെങ്കിലും അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായെന്ന് ലാൽ ജോസ് ഓർത്തു. ബാക്കി പ്രതിഫലമായ 20,000 രൂപ അവസാന ദിവസം കൊടുത്തപ്പോൾ മുരളി ചേട്ടൻ പണം തിരികെ നൽകി.സിനിമ പൂർത്തിയാക്കാൻ നീ നടത്തുന്ന സർക്കസ് ഞാൻ കണ്ടതാണ്. ഈ പണം കൊണ്ട് വേറൊരാളെ സെറ്റിൽ ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്തോ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആലോചിക്കുമ്പോൾ ഇപ്പോഴും വിങ്ങലാണെന്നും ലാൽ ജോസ് തുറന്ന് പറഞ്ഞു. സിനിമയിൽ ചെറിയൊരു വേഷം ചെയ്ത പൃഥിരാജും പ്രതിഫലം വാങ്ങിയില്ലെന്ന് താരം പറഞ്ഞു
ഡബ്ബിംഗ് സമയത്ത് ഒരു ബ്ലാങ്ക് ചെക്ക് എഴുതി രാജുവിന് കൊടുത്തു. ബാങ്കിൽ ഒന്നുമില്ല. പക്ഷെ എത്രയാണ് എഴുതുന്നതെന്ന് വെച്ചാൽ അത് ബാങ്കിൽ ഇടണം. ചെക്ക് രാജുവിന് കൊടുത്തപ്പോൾ ഈ സിനിമയിൽ ഞാൻ അഭിനയിച്ചത് ലാലുവേട്ടനുള്ള എന്റെ സമ്മാനമാണ്, എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞു. ഒരു പൈസയും വാങ്ങാതെയാണ് രാജു ആ സിനിമയിൽ അഭിനയിച്ചത്.