ചൊവ്വാഴ്ച രാത്രിയാണ് പ്രശസ്ത ബോളിവുഡ് ഗായകനും മലയാളിയുമായ കെ കെ അന്തരിച്ചത്. കൊൽക്കത്തയിലെ ഗുരുദാസ് കോളേജ് ഫെസ്റ്റ് നസ്റുൽ മഞ്ചയിൽ ലൈവ് പെർഫോമൻസ് അവതരിപ്പിച്ചിരുന്നു ഇദ്ദേഹം. ഇതിനുപിന്നാലെയാണ് ഇദ്ദേഹം അസുഖബാധിതനായി ഹോട്ടലിലേക്ക് മടങ്ങിയത്. പിന്നീട് ആരോഗ്യനില വഷളായിരുന്നു.
ഇതോടെ ഇദ്ദേഹത്തെ കൊൽക്കത്തയിലെ സി എം ആർ ഐ ആശുപത്രിയിലെത്തിച്ചു. മരണത്തിനു മുൻപ് മുമ്പ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായി സംശയിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 53കാരനായ കെ കെയുടെ മുഖത്തും തലയിലും മുറിവുകളുണ്ട് എന്ന് പോലീസ് പറയുന്നു. രാത്രി എട്ടര വരെയായിരുന്നു സംഗീതപരിപാടി.
പരിപാടി നടക്കുന്ന സ്ഥലത്ത് കടുത്ത ജനക്കൂട്ടം ഉണ്ടായിരുന്നു. മാത്രമല്ല ഇവിടെയുള്ള എയർ കണ്ടീഷനിംഗ് നന്നായി പ്രവർത്തിച്ചിരുന്നില്ല എന്ന് ചില പ്രേക്ഷകർ പറഞ്ഞിരുന്നു. സ്റ്റേജിലെ കടുത്ത ചൂട് കാരണം സ്പോർട്ട് ലൈറ്റുകളുടെ വെളിച്ചം കുറയ്ക്കാൻ സംഘാടകരോട് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. വേദിക്കു ചുറ്റും ആളുകൾ തടിച്ചുകൂടിയതിനെക്കുറിച്ചും ഇദ്ദേഹം പരാതി പറഞ്ഞു എന്നും വാർത്തകൾ പറയുന്നു.
മരണ കാരണം കണ്ടെത്തുന്നതിനായി പോസ്റ്റുമോർട്ടം ഇന്ന് നടത്തും. ഭാര്യയും ഒരു മകനും മകളും ആണ് ഇദ്ദേഹത്തിനുള്ളത്. കുടുംബം ഇന്ന് കൊൽക്കത്തയിൽ എത്തിയേക്കും. ഇദ്ദേഹത്തിൻറെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുക്കത്തിൽ ആണ് സംഗീതലോകം. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഉന്നത വ്യക്തികൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.