ബിഗ് ബോസ് മൂന്നാം പതിപ്പിലൂടെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് ഫിറോസ്. ഒരു പക്ഷേ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനു മുമ്പ് തന്നെ ഫിറോസിനെ മലയാളി പ്രേക്ഷകർക്ക് പരിചിതമാണ്. തൻറെ നിലപാടുകൾ പുറത്തു പറയാൻ ഒരു മടിയും കാണിക്കാത്ത ഹീറോസ് ബിഗ് ബോസ് വേദിയിലെ ഒരു അമരക്കാരൻ തന്നെയാണ്. നിരവധി ആരാധകരാണ് താരത്തിന് കേരളത്തിലുടനീളം ഉള്ളത്. നിരവധി ഫാൻസ് ഗ്രൂപ്പുകളും ഇതിനകം തന്നെ നേടിക്കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്നത് ഫിറോസ് കുറിച്ച ചില വാക്കുകൾ ആണ്.
അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ് ആണ്. ആളുകൾ മാറുമെടോ! അവർ മാറിക്കൊണ്ടേയിരിക്കും.അതിനൊത്ത് നമ്മൾ സങ്കടപ്പെടാനോ ആകുലപ്പെടാനോ തുടങ്ങിയാൽ അതിനേ നേരമുണ്ടാകുള്ളൂ. ഒരു കഥ പറയാം. ഒരിക്കൽ ഒരു സുൽത്താൻ കാട് കാണാനിറങ്ങി. ഒപ്പം അനുചര വൃന്ദവും ഉണ്ടായിരുന്നു. ഓരോ ചുവടിലും മന്ത്രി പറഞ്ഞു – സുൽത്താൻ ധൈര്യമായി പോകണം. ഞങ്ങളുണ്ട് കൂടെ! സുൽത്താനൊന്നു നോക്കി – പരിചാരകർ ഒരുമിച്ചു പറഞ്ഞു, ജീവൻ പോകും വരെ ഞങ്ങളുണ്ട് കൂടെ! കൊടും കാട് കയറി, കുന്നിറങ്ങി, പുഴകടന്നു പുൽമേട്ടിലെത്തിയപ്പോ മുന്നിലൊരു സിംഹം! സുൽത്താൻ തിരിഞ്ഞു നോക്കിയപ്പോൾ മന്ത്രിയുൾപ്പെടെ സകലരും ഓടി മരത്തിലും മലയിലും പുഴയിലും ഒക്കെയായി രക്ഷപെട്ടു.
സിംഹത്തിന്റെ മുന്നിൽ പതറിനിന്ന കിരീടം വച്ച സുൽത്താനോട് മരച്ചില്ലയിലിരുന്നു മന്ത്രിപുംഗവൻ നീട്ടി വിളിച്ചു പറഞ്ഞു – പ്രഭോ, ജീവനും കൊണ്ട് ഓടിക്കോ! പറ്റിയാൽ ആ കിരീടം എടുത്തു കാട്ടിൽ കളഞ്ഞോളു. ഭാരം കുറഞ്ഞാൽ വേഗത്തിൽ ഓടാം! സുൽത്താൻ കിരീടവും ഭാരമുള്ള ആഭരണങ്ങളും എന്തിന് വസ്ത്രം പോലും വലിച്ചെറിഞ്ഞു ഓടി. മുന്നിൽകണ്ട മരത്തിനു മുകളിലേക്ക് വലിഞ്ഞു കയറി രക്ഷപെട്ടു. നമ്മളും അങ്ങനങ്ങു കരുതിയാൽ മതി. ആരൊക്കെ ഒപ്പമുണ്ടാകും എന്ന് പറഞ്ഞാലും, നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങളെ നേരിടേണ്ടത് അവരല്ല, നമ്മളാണ്! ഒപ്പമുണ്ടാകും എന്ന് പറയുന്നവരൊക്കെ മാറിയേക്കാം. അത് അവരുടെ തെറ്റല്ല, മറിച്ച് അവർക്ക് ആ സാഹചര്യത്തെ നേരിടാൻ അറിയാത്തതു കൊണ്ടാകാം. ഈ കഥയിലെ കാട് നമ്മുടെ ജീവിതമാണ് എന്ന് കരുതുക. അനുചരന്മാർ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും എന്നും കരുതുക.
സിംഹം നമ്മുടെ പ്രശ്നങ്ങളാണ്. സുൽത്താൻ വലിച്ചെറിഞ്ഞോടിയ കിരീടവും, വസ്ത്രങ്ങളും നമ്മുടെ ഈഗോയും കോംപ്ലക്സും ഡിപ്പെൻഡൻസിയും ആണ്. അത്രയേ ഉള്ളു സംഭവം. ഒപ്പമുള്ളവർ മാറിയാൽ തളരരുത് നമ്മൾ പ്രശ്നങ്ങളുടെ വലിപ്പമറിഞ്ഞു ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പഠിക്കണം. തിരിച്ചു കൊട്ടാരത്തിലേക്ക് ജീവനോടെ എല്ലാവരും എത്തിച്ചേർന്നപ്പോൾ മന്ത്രിയുൾപ്പെടെ സകല അനുചരന്മാരും ഭയന്നു. തലകൊയ്യും എന്നുറപ്പല്ലേ സുൽത്താൻ? പക്ഷേ അയാൾ ചെയ്തത് മന്ത്രിയെ സ്വർണ നാണയങ്ങൾ നൽകി സന്തോഷിപ്പിക്കലാണ്. അന്തം വിട്ടുനിന്ന മന്ത്രിയോട് സുൽത്താൻ ഇങ്ങനെ പറഞ്ഞു – ഒരുപക്ഷേ നിങ്ങൾ കിരീടം മാറ്റാൻ പറഞ്ഞിരുന്നില്ലെങ്കിൽ ഞാനതു മറന്നേനെ. സകലതും വലിച്ചെറിഞ്ഞോടിയപ്പോൾ തിരികെ കിട്ടിയത് ജീവനാണ്. ആ ഓർമപ്പെടുത്തൽ ആണ് സത്യത്തിൽ “ഒപ്പമുണ്ടാകൽ” എന്നതിന്റെ യഥാർഥ അർത്ഥം. ഒപ്പം ആരുണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നങ്ങളെ നേരിടാനുള്ള വിവേകമുണ്ട് നിങ്ങൾക്ക്!ബുദ്ധിയും,ചിന്തിക്കാനുള്ള കഴിവും, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് നിങ്ങളിൽ. അതിനുമപ്പുറം എന്താണ് വേണ്ടത്? ശുഭദിനം ലോകമേ പരക്കട്ടെ പ്രകാശം”. എന്നാണ് ഫിറോസ് തൻറെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചത്.