ഇന്ത്യക്ക് ഭീഷണിയുമായി യുഎസിലുള്ള ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നുൻ. ഡിസംബർ 13നോ അതിനു മുൻപോ പാർലമെൻ്റിൻ്റെ അടിത്തറ ഇളക്കുമെന്നാണ് വീഡിയോയിൽ പന്നുൻ ഭീഷണിപ്പെടുത്തുന്നത്. 2001ൽ പാർലമെൻ്റിനുനേരെ ഭീകരാക്രമണം നടന്ന ദിവസമാണ് ഡിസംബർ 13. ഈ സംഭവത്തിൽ 2013ൽ ഇന്ത്യ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിൻ്റെ ചിത്രം ഉൾപ്പെടുത്തിയാണ് ഗുർപത്വന്ത് സിങ് പന്നുൻ വീഡിയോ പുറത്തിറക്കിയത്.ഇന്ത്യൻ ഏജൻസികൾ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതായും പന്നുൻ വീഡിയോയിൽ ആരോപിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസിൻ്റെ തലനാണ് ഗുർപത്വന്ത് സിങ് പന്നുൻ. പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതോടെ ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഡൽഹി പോലീസും അതീവ ജാഗ്രതയിലാണ്. നേരത്തെ, സിഖുകാർ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ടും പന്നുൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം ഇന്ത്യയ്ക്കെതിരായ നീക്കത്തിൽ പന്നുന് പാക് ചാരസംഘനയായ ഐഎസ്ഐയുടെ നിർദേശം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ ജൂണിൽ പന്നുനെ വധിക്കാനുള്ള ശ്രമം തടഞ്ഞതായി യുഎസ് അവകാശപ്പെട്ടിരുന്നു. ഈ സംഭവത്തിലെ പ്രതിക്ക് ഇന്ത്യൻ ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. പന്നുനെതിരായ വധശ്രമക്കേസിൽ മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള നിഖിൽ ഗുപ്തയെ യുഎസ് സർക്കാരിൻ്റെ അഭ്യർഥനയിൽ ചെക്ക് അധികൃതർ പ്രാഗ് വിമാനത്താവളത്തിൽവെച്ച് കസ്റ്റഡിയിലിയുന്നു. ഇയാളെ നവംബർ ആദ്യ വാരമാണ് ഗുപ്തയെ യുഎസിന് കൈമാറിയത്.
പന്നുനെതിരായ വധശ്രമത്തിൽ യുഎസിലെ ഇന്ത്യൻ അംബാസഡറായ തരൺജിത്ത് സിങ് സന്ധുവിന് പങ്കുള്ളതായി ഖലിസ്ഥാൻ അനുകൂല വിഭാഗം ആരോപിച്ചിരുന്നു. നേരത്തെ, യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദുരൈസ്വാമിയെ സ്കോട്ട്ലാൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നത് ഖലിസ്ഥാൻ വിഘടനവാദികൾ എതിർത്തിരുന്നു. ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതിൽ ഇന്ത്യൻ പങ്ക് ആരോപിച്ച് കാനഡ രംഗത്തെത്തിയതിനിടെയായിരുന്നു ഈ സംഭവം.