സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ലെന്നും പണം എത്തിയത് അതിരൂപതയുടെ അക്കൗണ്ട് വഴിയാണെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വായ്പാ തിരിച്ചടവിന് സഭ വിറ്റ ഭൂമിക്ക് സെന്റിന് 9 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 2.43 ലക്ഷം മുതല്‍ 10.75 ലക്ഷം വരെയും. 36 പേരാണ് ഭൂമി വാങ്ങിയത്. ഇവര്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തത്. നിയമവിരുദ്ധമായ ഒരു പണമിടപാടും നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍ . ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.