.മനുഷ്യൻറെ ചിന്തകളെ അതേപടി കമ്പ്യൂട്ടറിലേക്ക് ട്രാൻസ്ഫർ ചെയ്യുവാനുള്ള ഒരു ടെക്നോളജി വികസിപ്പിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് ഇലോൺ മസ്ക്. ഇദ്ദേഹത്തിൻറെ ന്യൂറലിങ്ക് എന്ന കമ്പനിയാണ് ഈ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. എങ്ങനെയാണ് കമ്പ്യൂട്ടർ ഇൻറർഫേസ് സഹായത്തോടെ മനുഷ്യൻറെ ചിന്തകളെ കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്യുന്നത് എന്ന് പന്നികളിൽ പരീക്ഷണം നടത്തി ഇലോൺ മസ്ക് വിശദീകരിച്ചു നൽകുകയും ചെയ്തു.
കാലിഫോർണിയയിലെ ന്യൂറലിങ്ക് ആസ്ഥാനത്ത് ആയിരുന്നു പ്രദർശനം നടന്നത്. മൂന്ന് പന്നികളിൽ ആണ് പരീക്ഷണം നടത്തിയത്. റോബോട്ടുകളുടെ സഹായത്തോടെ യന്ത്രങ്ങൾ പന്നികളുടെ തലച്ചോറിൽ ഘടിപ്പിച്ചു കൊണ്ടായിരുന്നു പരീക്ഷണം നടത്തിയത്. ഇവയുടെ തലച്ചോറിൽ നിന്നും വരുന്ന സിഗ്നലുകൾ ഇലക്ട്രോണിക് ഫോർമാറ്റിൽ തൊട്ടടുത്തുള്ള കമ്പ്യൂട്ടറിലേക്ക് വിജയകരമായി കൈമാറുകയും ചെയ്തു.
കഴിഞ്ഞവർഷം ഇത്തരത്തിലുള്ള ഒരു ഉപകരണം ഇലോൺ മസ്ക് അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു ഉപകരണമാണ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. പന്നികളുടെ തലച്ചോറിൽ ചെറിയ ഒരു ദ്വാരം ഉണ്ടാക്കി ആണ് ഈ ഉപകരണം ഘടിപ്പിച്ചിരിക്കുന്നത്. 1024 നേർത്ത ഇലക്ട്രോ ചാനലുകളാണ് തലച്ചോറുമായി ഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് ബ്ലൂടൂത്ത് കണക്ടിവിറ്റി വഴിയാണ് തൊട്ടടുത്തുള്ള കമ്പ്യൂട്ടറിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നത്. എന്നാൽ ഇവ വായിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യയിലേക്ക് ഇപ്പോൾ കമ്പനി കടന്നിട്ടില്ല എന്നും ഇലോൺ മസ്ക് അറിയിച്ചു. വളരെ ചെലവേറിയ ഒരു പരീക്ഷണം ആയിരുന്നു ഇത് എന്നും എന്നാൽ വരുന്ന വർഷങ്ങളിൽ ചെലവ് ഗണ്യമായി കുറയുമെന്നും ഇലോൺ മസ്ക് പറഞ്ഞു.
കഴിഞ്ഞവർഷം എലികളിൽ ആയിരുന്നു സമാനമായ ഒരു പരീക്ഷണം നടത്തിയത്. ഈ ടെക്നോളജി വഴി ശരീരം തളർന്നു പോയ ആളുകൾക്ക് വളരെ ആയാസത്തോടെ വിവരങ്ങൾ കൈമാറുവാനും യന്ത്രങ്ങൾ നിയന്ത്രിക്കുവാനും സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മനുഷ്യരുടെ ചിന്തകൾ ഇത്തരത്തിൽ ഇലക്ട്രോണിക് രൂപത്തിൽ ശേഖരിക്കാനുള്ള ശ്രമത്തിന്റെ ആദ്യഘട്ടമാണ് ഇത് എന്നും ന്യൂറലിങ്ക് കമ്പനി പറയുന്നു.