അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ ചില പ്രസ്ഥാവനകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.കൃപാസനത്തിലെ ഉടമ്പടി തുണച്ചെന്നാണ്പറയുന്നത്. ആന്റണിക്ക് മകനോട് വൈരാഗ്യമില്ല. ഉടമ്പടിയെടുത്ത് പരിശുദ്ധ മാതാവിന്റെ മുന്നിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ബി.ബി.സി വിവാദം വന്നു മകന് ബി.ജെ.പിയിലേക്കുള്ള അവസരം ലഭിക്കുന്നതും ഭർത്താവിനു രോഗസൗഖ്യവും രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവുമെല്ലാം ഉണ്ടായതെന്നും എലിസബത്ത് പറഞ്ഞു.ഫാദർ വി.പി ജോസഫിന്റെ കൃപാസനം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അനുഭവസാക്ഷ്യം എന്ന പേരിൽ എലിസബത്തിന്റെ തുറന്നുപറച്ചിൽ. ഉടമ്പടിയിലൂടെയും പ്രാർത്ഥനയിലൂടെയും താൻ മുന്നോട്ടുവച്ച രണ്ടു നിയോഗങ്ങൾ പൂർത്തീകരിച്ചെന്നാണ് അവർ പറയുന്നത്. അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനവും എ.കെ ആന്റണിയുടെ സൗഖ്യത്തിനും രാഷ്ട്രീയത്തിലെ തിരിച്ചുവരവിനുമായുള്ള അപേക്ഷയുമായിരുന്നു വച്ചത്. ഇതെല്ലാം ഫലിച്ചെന്നും കൃപാസനത്തിൽ പോയി ജോസഫ് അച്ചന് കുറിപ്പ് കൊടുത്ത് മാതാവിനു മുന്നിൽ പ്രാർത്ഥിച്ചപ്പോൾ ബി.ജെ.പിയോടുണ്ടായിരുന്ന അറപ്പ് മാറിയെന്നും അവർ പറയുന്നുണ്ട്.
മറ്റൊരു കാര്യം ഇതാണ്,2022ൽ സഹോദരൻ മുഖേനയാണ് കൃപാസനത്തിലെ ഉടമ്പടിയെ കുറിച്ച് അറിയുന്നത്. അന്നു താനും ഭർത്താവും കോവിഡ് ബാധിച്ച് വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. സഹോദരനും സഹോദരിമാരും ഉടമ്പടിയെടുത്ത് നെറ്റിയിൽ തൈലം തേച്ച് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു. അതിശയകരമാംവിധം ഒരു പാർശ്വഫലങ്ങളുമില്ലാതെ എല്ലാം ഭേദമായി. ഭർത്താവിന് ഒരുപാട് സങ്കീർണതകളുണ്ടായിരുന്നു. പ്രാർത്ഥനയിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. ഭർത്താവ് അവിശ്വാസിയാണ്. ഒട്ടും ദൈവവിശ്വാസമില്ല. പ്രാർത്ഥിക്കുമ്പോൾ എൽസി പ്രാർത്ഥിച്ചോ എന്നാണു പറയാറുണ്ടായിരുന്നതെന്നും അവർ പറഞ്ഞു.
അദ്ദേഹം എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടു രാഷ്ട്രീയത്തിൽനിന്നു വിരമിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥ എനിക്കും മക്കൾക്കും സഹിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ ഞാൻ പ്രാർത്ഥിച്ചു. എന്തായാലും കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാംവിധം അദ്ദേഹം വീണ്ടും പ്രവർത്തകസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ആത്മവിശ്വാസം തിരിച്ചുവരികയും തനിയെ യാത്ര ചെയ്ത് ഹൈദരാബാദിലെ പ്രവർത്തക സമിതിയിൽ പങ്കെടുക്കുകയും ചെയ്തു. അതിന് അമ്മയോട് ഒരുപാട് നന്ദിയുണ്ട്-എലിസബത്ത് പറയുന്നുണ്ട്. നമ്മൾ വിശ്വസിക്കുന്നതും ജീവിച്ചതുമെല്ലാം കോൺഗ്രസ് പാർട്ടിയിലാണ്. ബി.ജെ.പിയിലേക്കു പോകുന്നത് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. അങ്ങനെയാണ് അമ്മയോട് ചോദിക്കാനായി ബഹുമാനപ്പെട്ട ജോസഫ് അച്ചന്റെ അടുത്ത് തുണ്ട് കൊടുത്തത്. അമ്മയുടെ കാൽക്കൽ തുണ്ട് വച്ച് അച്ചൻ പ്രാർത്ഥിച്ചു. എന്നിട്ട് അവൻ തിരിച്ചുവരാൻ പ്രാർത്ഥിക്കേണ്ടെന്ന് അച്ചൻ പറഞ്ഞു. അവന് അവിടെ നല്ലൊരു ഭാവി അമ്മ കാണിച്ചുതരുന്നുണ്ടെന്നും പറഞ്ഞു. ഉടൻ തന്നെ അമ്മ മനസ് മാറ്റിത്തന്നു. ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവുമെല്ലാം അപ്പോൾ തന്നെ മാറ്റി എനിക്ക് വേറൊരു ഹൃദയം തന്നു. അവനെ അംഗീകരിക്കാനുള്ള മനസ് തന്നു. പക്ഷെ, വീട്ടിൽ കയറിച്ചെന്നു വീട്ടുകാരോട് എന്തു പറയുമെന്ന ഭീതിയായിരുന്നു. ഭർത്താവിനു വലിയ ഷോക്കാകുമായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ വീട്ടിൽ പോയി.