ഷാഫി പറമ്പിലിന് പകരക്കാരനായി ശക്തനായ നേതാവിനെ തന്നെ ഇറക്കണമെന്നാണ് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.അതേ സമയം ഒരു വിഭാഗം ആവശ്യമുയർത്തുമ്പോൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുതിർന്നവർ തന്നെ ഇറങ്ങട്ടെയെന്ന് പറയുന്നവരും ഉണ്ട്. കെ മുരളീധരൻ, വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പേരുകളെല്ലാം കോൺഗ്രസിൽ ചർച്ചയാകുന്നുണ്ട്. അതിനിടയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി നടൻ രമേഷ് പിഷാരടി എത്തിയേക്കുമോയെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. മറ്റൊന്ന് തൃത്താല മുൻ എം എൽ എയും കെ പി സി സി വൈസ് പ്രസിഡന്റ് കൂടിയായ വി ടി ബൽറാമിന്റെ പേരിന് കോൺഗ്രസ് ചർച്ചകളിൽ മുൻതൂക്കം ഉണ്ട്. കോൺഗ്രസിലെ യുവാക്കളുടെ ഹരമാണ് വിടി ബൽറാം. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്നതും വിടിയുടെ സാധ്യത കൂട്ടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരും ചർച്ചയാകുന്നുണ്ട്. ഷാഫിക്കൊപ്പം പാലക്കാട് പല പരിപാടികളിലും നിറസാന്നിധ്യമായിട്ടുണ്ട് രാഹുൽ. മാത്രമല്ല ഷാഫിക്കും രാഹുലിനെ മത്സരിപ്പിക്കുന്നതിനോട് താത്പര്യമുണ്ടെന്നാണ് സൂചന.
അതേ സമയം കെ മുരളീധരന് വേണ്ടി പാലക്കാട് വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. തൃശൂരിൽ കെ മുരളീധരനെ ബലിയാടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. അദ്ദേഹം ഒരു പോരാളിയാണെന്നും അതുകൊണ്ട് തന്നെ പാലക്കാട്ടെ ജനപ്രതിനിധിയായി മുരളീധരൻ നിയസഭയിൽ എത്തണമെന്നും ഇവർ പറയുന്നു.
എന്നാൽ ഇവരൊന്നും അല്ലാതെ നടൻ രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് സ്വദേശിയാണ് നടൻ. കോൺഗ്രസിന്റെ പരിപാടികളിൽ എല്ലാം തന്നെ പിഷാരടി പങ്കെടുക്കാറുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലുള്പ്പടെ പാർ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം അദ്ദേഹം സജീവമായിരുന്നു. അതേസമയം പിഷാരടി മത്സരിക്കുമെന്ന വാർത്തകളോട് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.