തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദി മൂന്നാമത്തെ പ്രാവശ്യമാണ് കേരളത്തിൽ വരാൻ പോകുന്നത്.ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നുമാസത്തിനിടെ തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മണ്ഡലത്തിൽ പോയ ചരിത്രം വേറെ ഉണ്ടാവില്ല. വേറിട്ട ഈ സംഭവം നടക്കുന്നത് ബി.ജെ.പി. ഉറ്റുനോക്കുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലാണ്. സുരേഷ് ഗോപിക്കുവേണ്ടി ഇതുവരെ കാണാത്തതരത്തിലുള്ള പ്രചാരണമാണ് ബി.ജെ.പി. തൃശ്ശൂർ മണ്ഡലത്തിൽ നടത്തുന്നത്. സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലയിൽ ഇത് പുത്തൻ മത്സരമല്ല. ഒരുതവണ നിയമസഭയിലേക്കും ഒരുതവണ ലോക്സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇത്തവണ പരാജയം എന്നൊന്നില്ല എന്നമട്ടിലാണ് സുരേഷ് ഗോപിയും ബി.ജെ.പി. പ്രവർത്തകരും രംഗത്തിറങ്ങിയിരിക്കുന്നത്. അത് ഊട്ടിയുറപ്പിക്കുകയാണ് 15-ന് തൃശ്ശൂർ മണ്ഡലത്തിൽ വീണ്ടും എത്തുന്ന നരേന്ദ്രമോദി.
മറ്റൊന്ന് സാമ്പത്തികമായും ബി.ജെ.പി. എതിരാളികളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ അത് പ്രകടവുമാണ്. തുടക്കത്തിൽ ഏറെ മുന്നേറിനിന്നിരുന്ന കരുവന്നൂർ കള്ളപ്പണക്കേസും സി.പി.എമ്മിന്റെ കണക്കിൽക്കാണിക്കാത്ത സാമ്പത്തിക ഇടപാട് ആദായനികുതിവകുപ്പ് പിടികൂടിയതും ഇടതുമുന്നണി സ്ഥാനാർഥി സുനിൽകുമാറിന്റെ മുന്നേറ്റത്തിന് ചെറിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്.