എസ്എഫ്ഐയുടെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ നിന്ന് പടിയിറങ്ങുന്ന സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് ഹൃദയഹാരിയായ കുറിപ്പുമായി തിരുവനന്തപുരം കോര്പറേഷന് മേയറും പ്രതിശ്രുത വധുവുമായ ആര്യാ രാജേന്ദ്രന്. തിരുവനന്തപുരം ജില്ലയില്‍ നടന്ന കെടിയു സമരത്തിലാണ് സച്ചിന് ദേവിനെ ആദ്യമായി കാണുന്നതെന്നും ബാലസംഘം, എസ്എഫ്ഐ സംഘടന കാര്യങ്ങള്‍ സംസാരിച്ചാണ് തങ്ങളുടെ സംഭാഷണം ആരംഭിച്ചതെന്നും ആര്യാ രാജേന്ദ്രന് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എസ്എഫ്ഐയുടെ 33-ാം സംസ്ഥാന സമ്മേളനത്തിലാണ് സ.സച്ചിന് ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാവുന്നത്. തിരുവനന്തപുരം ജില്ലയില്‍ നടന്ന കെടിയു സമരത്തിലാണ് സഖാവിനെ ഞാന്‍ ആദ്യമായി കാണുന്നത്. സമരത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത് സമര സഖാക്കളെ അഭിവാദ്യം ചെയ്ത് സഖാവ് സംസാരിക്കുമ്പോള്‍ എല്ലാവരെയും പോലെ ഞാനും ആ സമരത്തിന്റെ ആവേശത്തിലായിരുന്നു. ബാലസംഘം, എസ് എഫ് ഐ സംഘടന കാര്യങ്ങള്‍ സംസാരിച്ചാണ് ഞങ്ങളുടെ സംഭാഷണം ആരംഭിച്ചത്.
പിന്നീട് രണ്ട് ജില്ലകളിലെ സംഘടന പ്രവര്‍ത്തനത്തെ പറ്റിയുള്ള സംസാരമായി . സഖാവ് അധികവും സംസാരിക്കുക ഈ രണ്ട് വിഷയങ്ങളാണ്. ഒരു പക്ഷെ സഖാവ് ഏറെ സംസാരിക്കുന്നത് സംഘടന കാര്യങ്ങളാണ് എന്ന് പറയുന്നതാവും ശരി. വളരെ യാദൃച്ഛികമായാണ് ആ സംഘടന ബന്ധം നല്ല സൗഹൃദമായി മാറിയത്. ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളെയും നേരിടാന്‍ കരുത്ത് പകരുന്ന സുഹൃത്ത്. സ്ത്രീ എന്ന നിലയ്ക്കുള്ള എന്റെ എല്ലാ അഭിപ്രായങ്ങളെയും നിലപാടുകളെയും ബഹുമാനപൂര്‍വ്വം അഭിസംബോധന ചെയ്യുന്ന ആള്, ഒരു ഘട്ടത്തിലും എന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ആയ ഒരു വാക്ക് പോലും ഈ കാലയളവില്‍ സഖാവില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ഞാന്‍ കണ്ട പ്രത്യേകത. എല്ലാം സഹിക്കുന്നവളായല്ല മറിച്ച് സ്വന്തം കാലില്‍, സ്വന്തം നിലപാടില്‍ ആത്മവിശ്വാസത്തോടെ നില്ക്കുന്ന പെണ്‍കുട്ടിയായി/ സ്ത്രീയായി എന്നെ മാറ്റിത്തീര്‍ത്തതില്‍ പാര്‍ട്ടി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് സച്ചിനേട്ടനാണ്. പല പ്രശ്നങ്ങളും മുന്നില്‍ വന്നപ്പോള്‍ ‘ ധൈര്യമായി മുന്നോട്ട് പോകണം,നീ തനിച്ചല്ല’ എന്ന സച്ചിനേട്ടന്റെ വാക്കില്‍ ഒരു യഥാര്‍ത്ഥ എസ്എഫ്ഐക്കാരന്റെ ആത്മാര്‍ത്ഥയും കരുതലും സ്നേഹവും ഞാന്‍ കണ്ടു.
യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുള്ള യാത്രയില്‍ എസ്എഫ്ഐയെ അത്ര തന്നെ സ്നേഹിക്കുകയും എസ്എഫ്ഐ ആഗ്രഹിക്കുന്ന പോലെ ഉയര്‍ന്നു ചിന്തിക്കാനും സച്ചിനേട്ടന് സാധിച്ചു.എസ്എഫ്ഐ സംഘടന പ്രവര്‍ത്തനം സച്ചിനെന്ന വ്യക്തിയെ നല്ല മനുഷ്യനാക്കി. പ്രതിസന്ധികളില്‍ പതറാതെ തീരുമാനങ്ങളില്‍ എത്താനും എടുത്ത തീരുമാനം നടപ്പാക്കാനും സഖാവ് കാണിക്കുന്ന കണിശത മാതൃകാപരമാണ്. സംസ്ഥാന സമ്മേളനം അടുക്കുംതോറും എസ്എഫ്ഐയില്‍ നിന്നും വിടവാങ്ങുന്നു എന്ന മാനസിക പ്രയാസം മറ്റാരോടും പറയാതെ മനസ്സില്‍ സൂക്ഷിക്കുന്നത് പലതവണ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഞാനത് ചോദിച്ച് കൂടുതല്‍ വിഷമിപ്പിച്ചില്ല. ആ പ്രയാസത്തേക്കാള്‍ സഖാവ് പ്രധാന്യം നല്‍കിയത് പുതിയ കേഡര്‍മാരെ ചുമതല ഏല്‍പ്പിക്കണം എന്ന ഗൗരവമുള്ള ഉത്തരവാദിത്ത്വത്തിലാണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഓരോ ദിവസവും കഴിയുംതോറും അദ്ദേഹത്തിന്റെ ഓരോ ചിന്തകളെയും തോന്നലുകളെയും അടുത്തറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് ദൂരം നമുക്ക് ഒരുമിച്ച് യാത്ര ചെയ്യണം, നമ്മുടെ പ്രസ്ഥാനത്തെയും ചേര്‍ത്ത് പിടിച്ചുള്ള ആ യാത്രകളാവും ജീവിതത്തിലെ ഏറ്റവും സുന്ദരവും അഭിമാനവുമുള്ള ഓര്‍മ്മകളാവുക എന്ന് സച്ചിനേട്ടന് പറഞ്ഞത് ഓര്‍ക്കുന്നു. പ്രതിസന്ധിയുടെ കാലത്ത് പ്രയാസമേറിയ സാഹചര്യങ്ങളില്‍ ഞാന്‍ ഉള്‍പ്പടെയുള്ള സഖാക്കളെയും സംഘടനെയും ധീരമായി നയിച്ചതിനു പ്രിയസഖാവിന് ഹൃദയത്തില്‍ നിന്നൊരു ലാല്‍സലാം. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് ഈ ‘നല്ല മനുഷ്യന്റെ’കരുതല്‍ എപ്പോഴുമുണ്ടാകും.