മലയാള സിനിമയിൽ സജീവമായ നടിയാണ് സീനത്ത്. നിലമ്പൂർ സ്വദേശിനിയായ സീനത്ത് നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയ കഥ പറയുകയാണ് താരം. പിതാവിൻറെ കുടുംബത്തിലുള്ളവർ യാഥാസ്ഥിതിക മനോഭാവം ഉള്ളവർ ആയിരുന്നെങ്കിലും ഉമ്മയുടെ കുടുംബത്തിലുള്ളവർ അങ്ങനെ ആയിരുന്നില്ല എന്ന് നടി പറയുന്നു.
ഇളയമ്മയായ നിലമ്പൂർ ആയിഷയാണ് തന്നെ അഭിനയത്തിലേക്ക് കൊണ്ടുവന്നത് എന്നും സീനത്ത് പറയുന്നു. വീട്ടിൽ നിന്നും ഒരു ഏട്ടന് എതിർപ്പായിരുന്നു. അഭിനയിക്കാൻ പോയതിന് കുറെ അടിയൊക്കെ തനിക്ക് കിട്ടിയിട്ടുണ്ട്. മൊയ്തു എന്നാണ് ഒരു ഏട്ടൻറെ പേര്. അദ്ദേഹത്തിന് സ്ത്രീകൾ തട്ടമിടാതെ പുറത്തു പോകുന്നതൊന്നും ഇഷ്ടമായിരുന്നില്ല.
അങ്ങനെ പോയാൽ കല്യാണം വരില്ല എന്നൊക്കെ ഉള്ള പേടിയായിരുന്നു. ഏട്ടൻ അറിയാതെയാണ് ഇളയമ്മ തന്നെ റിഹേഴ്സലിന് കൊണ്ടുപോയിരുന്നത്. ഒരിക്കൽ ഏട്ടൻ ഇതറിഞ്ഞ് എവിടെപ്പോയി എന്ന് തന്നോട് ചോദിച്ചു. തനിക്ക് കുറെ അടി കിട്ടി. തന്നെ ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഇതിനിടയിൽ സ്കൂളിൽ ഒരു ഡാൻസിൽ കൂടിയിരുന്നു.
ചേട്ടൻ വീട്ടിൽ ഇല്ലാത്ത സമയത്ത് ആയിരുന്നു നാടകത്തിൽ അഭിനയിച്ചത്. ചേട്ടൻ മദ്രാസിലേക്ക് പോവുകയാണ് എന്നറിഞ്ഞപ്പോൾ ആണ് സ്റ്റേജിൽ കയറിയത്. എന്നാൽ സ്റ്റേജിൽ കയറിയ ദിവസമാണ് അദ്ദേഹം തിരിച്ചുവന്നത്. നാടകം മുഴുവൻ അദ്ദേഹം ഇരുന്നു കാണുകയും ചെയ്തു. പിന്നീട് പേടിയോടെയാണ് വീട്ടിലെത്തിയത് എന്ന് സീനത്ത് പറയുന്നു.