മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തിരിച്ചെടുക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ. സ്വർണകടത്തു കേസ് പ്രതി സ്വപ്നയുമായുള്ള ബന്ധത്തേത്തുടർന്ന് 2019 ജൂലായ് 14നാണ് എം.ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കുക.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കൂടുമ്പോൾ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. എന്നാൽ ശിവശങ്കറുടെ കാര്യത്തിൽ രണ്ട് തവണ സസ്പെൻഷൻ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇപ്പോൾ രണ്ട് വർഷത്തിലധികമായി അദ്ദേഹം സസ്പെൻഷനിലാണ്. ഒപ്പം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവ്യക്തത തുടരുകയുമാണ്. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസിൽ നിന്ന് തേടിയിരുന്നു. ഡിസംബർ 30-നകം വിശദാംശങ്ങൾ നൽകാനാണ് ആവശ്യപ്പെത്. എന്നാൽ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.