രണ്ടു യുവതികൾക്ക് ഒരു യുവാവുമായി പ്രണയം. രണ്ടുപേരും വിട്ടുകൊടുക്കാൻ തയ്യാറല്ല. ടോസ് ചെയ്തു കാര്യം പരിഹരിക്കാൻ ശ്രമിച്ചു. ഒടുവിൽ സംഭവിച്ചത് നാടകീയരംഗങ്ങൾ. കർണാടകയിൽ നിന്നുമാണ് ഈ വാർത്ത വരുന്നത്. ഇവിടുത്തെ ഹാസൻ ജില്ലയിൽ നിന്നും ആണ് ഈ സംഭവം അരങ്ങേറിയത്. സ്കലേഷ്പൂർ എന്ന ഗ്രാമത്തിലാണ് ഈ വിചിത്ര സംഭവം നടന്നത്.
തൊട്ടടുത്ത ഗ്രാമത്തിലുള്ള 20 വയസ്സുകാരി ആണ് 27 വയസ്സുള്ള യുവാവുമായി ആദ്യം പ്രണയത്തിലാകുന്നത്. ആറുമാസം ആയിരുന്നു ഈ പ്രണയം പിന്നിട്ടത്. ഇതിനുശേഷം മറ്റൊരു യുവതിയുമായി യുവാവ് പ്രണയത്തിലായി. എന്നാൽ ഈ രണ്ട് പ്രണയങ്ങളും ഒരേസമയം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഇതിൽ ഒരു യുവതിയുടെ കൂടെ യുവാവിനെ കണ്ട ബന്ധു ഈ കാര്യം വീട്ടിൽ അറിയിച്ചു. താൻ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു എന്നും വീട്ടുകാരോട് പറഞ്ഞു. എന്നാൽ വീട്ടുകാർ ഈ ബന്ധം എതിർത്തു. മറ്റൊരു വധുവിനെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.
ഇതോടെ ആയിരുന്നു യുവാവിൻ്റെ വീട്ടിലേക്ക് കാമുകി തൻറെ വീട്ടുകാരെ അയക്കുകയും വിവാഹം ഉറപ്പിക്കുവാൻ ശ്രമം നടത്തുകയും ചെയ്തത്. ഇതറിഞ്ഞ മറ്റേ കാമുകി തൻറെ വീട്ടുകാരെ യുവാവിനെ വീട്ടിലേക്ക് അയച്ചു. പിന്നെ പ്രശ്നം രൂക്ഷമായി. കാര്യം വഷളായതോടെ പഞ്ചായത്ത് ഇടപെടുകയായിരുന്നു. ഒരു മാസം മുൻപ് ഒരു വീട്ടുകാരെയും വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തി. എന്നാൽ ഒന്നും ശരിയായില്ല. ഇരു പെൺകുട്ടികളും വിട്ടു നൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെ കാമുകിമാരിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
പിന്നീട് ആയിരുന്നു ടോസ് ചെയ്തുകൊണ്ട് ജീവിതപങ്കാളിയെ യുവാവിനു കണ്ടെത്താമെന്ന നിർദ്ദേശം പഞ്ചായത്ത് അധികൃതർ മുന്നോട്ടു വെച്ചത്. പെൺകുട്ടികൾ രണ്ടുപേരും ഇതിന് സമ്മതിച്ചു. ഇനി പ്രശ്നം ഉണ്ടാക്കില്ല എന്നും പോലീസിനെ സമീപിക്കില്ല എന്നും മധ്യസ്ഥർ യുവതികളിൽ നിന്നും എഴുതി വാങ്ങുകയും ചെയ്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ആയിരുന്നു ടോസ് ജയിച്ചത്. എന്നാൽ പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ടോസ് തോറ്റ പെൺകുട്ടി യുവാവിൻ്റെ കരണത്തടിച്ചു തിരിച്ചുപോവുകയും ചെയ്തു. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അവസാനനിമിഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇവരിപ്പോൾ ഭാര്യാഭർത്താക്കന്മാർ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്.