തൃശൂർ : പഴയ എസ്എഫ്ഐക്കാരനാണ് താനെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
‘‘ഞാന്‍ പഴയ എസ്എഫ്ഐക്കാരനാണ്,അത് കോടിയേരി സഖാവിനും നായനാർ സഖാവിനും വിജയനും അറിയാം. ഗോവിന്ദൻ സാറിന് അറിയില്ലായിരിക്കും. എന്റെ സഖാവ് ഇ.കെ.നായനാരാണ്. എന്റെ വ്യക്തിപരമായ ഗതി, ഞാൻ വന്ന നാൾവഴി പരിശോധിച്ചാൽ വളരെ സത്യസന്ധമാണ്.അതിൽ ഉടനെ ഞാൻ സംഘിയാണെന്ന് കാണരുത്. ’’– സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണത്തെയും സുരേഷ് ഗോപി തള്ളി.
കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും ഇഡി വന്നശേഷമല്ല ഞാനീ വിഷയം ഉയർത്തിയതെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.
‘മാവേലിക്കരയിൽ, മറ്റിടങ്ങളിലെല്ലാം സമരത്തിനൊപ്പം ചേർന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിഷയത്തിലിടപെടുമെന്ന സൂചന നൽകി. ഒരു കൊല്ലം കഴിഞ്ഞാണ് പദയാത്ര നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു.
സഹകരണ കൊള്ളയ്ക്കെതിരെയാണ് ഇന്നലെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പദയാത്ര സംഘടിപ്പിച്ചത്