തിരഞ്ഞെടുപ്പ് കാലത്തെ കൗതുകമായിരുന്നു അവന്റെ കുഞ്ഞികരച്ചില്‍. മലപ്പുറത്തെ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിനെ കാണാനാണ് പി.പി ചാനു വെന്ന കൊഞ്ചലോടെ അവന് വാശിപിടിച്ച് കരഞ്ഞത്. ഏതൊരാളുടെയും ഉള്ളിൽ സന്തോഷവും ചിരിയും പടർത്തിയായിരുന്നു അവന്റെ കരച്ചിൽ. ‘എനിക്ക് പി.പി ചാനുവിനെ കാണണം’ എന്ന് പറഞ്ഞ് വീടിന്റെ വാതിലിനോട് ചേർന്ന് കിടന്ന് കരഞ്ഞ കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എടാ നമുക്ക് കുഞ്ഞാലിക്കുട്ടിയെ കാണാം എന്ന് അമ്മ പറയുമ്പോൾ എനിക്ക് ചാനുവിനെ കണ്ടാമതിയേ..’ എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞിന്റെ വിഡിയോ എൽഡിഎഫ് സ്ഥാനാർഥി വി.പി സനുവിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇപ്പോഴിതാ പ്രചാരണത്തിരക്കിനിടയിൽ തന്റെ കുഞ്ഞ് ആരാധകനെ കാണാൻ എത്തിയിരിക്കുകയാണ് സ്ഥാനാർഥി. കുഞ്ഞിന് സമ്മാനവുമായിട്ടാണ് സാനു വീട്ടിലെത്തിയത്. ഈ,അനുഭവം വി.പി സാനു ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ..
ഇന്നലെ നിരവധി ആളുകൾ ഷെയർ ചെയ്ത ഒരു കുഞ്ഞിന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. ബാലസംഘം പ്രവർത്തകൻ ആയിരുന്നത് കൊണ്ട് തന്നെ കുട്ടികളെ എന്നും ഒരുപാട് ഇഷ്ട്ടമാണ്. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍തൊടി ലുബ്ന-നിഷാദ് ദമ്പതികളുടെ ഏകമകനാണ് ഫൈസാൻ. സോഷ്യൽ മീഡിയയിൽ സാനുവിനെ കാണണം എന്നു പറഞ്ഞു കരയുന്ന ഫൈസാന്റെ വീഡിയോ എന്റെ സുഹൃത്തുക്കൾ ഇന്നലെ അയച്ച് തന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടയിൽ ഇന്നലെ ഫൈസാനെ കാണാൻ കുറച്ച് സമയം മാറ്റിവെച്ചു.ഒരു നിമിഷം ഞാൻ പഴയ ആ ബാലസംഘം കൂട്ടുകാരനായി.രാജ്യത്ത് ഏറ്റവും വലിയ അക്രമങ്ങൾക്ക് ഇരയാകുന്നവരാണ് കുട്ടികൾ. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശിശുസൗഹൃദ കേരളത്തെ സൃഷ്ട്ടിച്ചു മാതൃക കാട്ടുന്നു. രാജ്യത്ത് നിരവധിയായ ശിശു സംരക്ഷണ സംവിധാനങ്ങളും, നിയമങ്ങളും ഉണ്ടെങ്കിലും അവയുടെ പ്രവൃത്തിവൽക്കരണം അനിവാര്യമാണ്. ഞാൻ ഒരു ബാലസംഘം പ്രവർത്തകൻ ആയതു കൊണ്ട് തന്നെ പാർലമെന്റിൽ എത്തുകയാണെകിൽ കുട്ടികളുടെ ശബ്ദമായിമാറും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഫൈസാന്‍ ഒരു സമ്മാനവും നൽകി.അതെ ഇതെല്ലാം ആണ് എന്റെ കരുത്ത്, ഇതാണ് എന്റെ ആത്മവിശ്വാസം.