കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം നിർമാണത്തിലേയും മേൽനോട്ടത്തിലേയും പിഴവെന്ന് വിലയിരുത്തൽ. ട്രാക്കിനുണ്ടായ വളവിന്റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പത്തടിപ്പാലത്തെ മുന്നൂറ്റിനാൽപ്പത്തിയേഴാം നമ്പർ തൂണിനാണ് ബലക്ഷയം സംഭവിച്ചത്. ഇത്തരതിലൊരു സംഭവം മറ്റെവിടെയും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ നവംബർ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കിൽ ഒരു മില്ലീ മീറ്ററിന്റെ നേരിയ വളവ് കാണപ്പെട്ടത്. ഇത് പിന്നീട് 9 മില്ലീമീറ്റർ വരെയായി. ട്രെയിനോടുമ്പോൾ നേരിയ ഞരക്കം കേട്ടുതുടങ്ങി. തുടർ പരിശോധനയിൽ തൂണിനോ ഗർഡറുകൾക്കോ തകരാറില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അടിത്തട്ടിൽ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തിൽ കൊച്ചി മെട്രോ ഡിസൈൻ കൺസൾട്ടന്റായ ഏജിസ് അടക്കം എത്തിയത്.