ജന്മനാ കൈകൾ ഇല്ലാതെയാണ് കണ്മണി ജനിച്ചത്. പക്ഷേ അത് ഒരു പരിമിതിയായി ഇവർ ഒരിക്കലും കണ്ടിട്ടില്ല. എപ്പോഴും ഇവർ പുഞ്ചിരിച്ചുകൊണ്ട് ആണ് എന്നാണ് ഇവരെ അറിയുന്നവർ പറയുന്നത്. മറ്റുള്ളവർക്ക് മുഴുവൻ ഒരു പ്രചോദനമാണ് ഈ കലാകാരി. ശാരീരിക പരിമിതികളെ മുഴുവൻ അതിജീവിച്ച് കഥ മാത്രമാണ് ഇവർക്ക് പറയുവാനുള്ളത്. മാവേലിക്കര സ്വദേശി ആണ് കണ്മണി.
ഇപ്പോൾ കേരള സർവകലാശാല പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കി ഇരിക്കുകയാണ് ഇവർ. ബിപിഎ (വോകൽ) കോഴ്സ് ആയിരുന്നു ഇവർ പഠിച്ചത്. ഈ പരീക്ഷയിൽ ആണ് തിളക്കമുള്ള വിജയം കരസ്ഥമാക്കിയത്. പരീക്ഷയിൽ ഒന്നാം റാങ്ക് ആണ് ഇവർ കരസ്ഥമാക്കിയത്. ജന്മനാ കൈകൾ ഇല്ല എങ്കിലും തൻറെ ലക്ഷ്യങ്ങളിലേക്ക് എത്തുവാൻ അത് ഒരു തടസ്സമല്ല എന്ന് വീണ്ടും തെളിയിക്കുകയാണ് കണ്മണി.
തിരുവനന്തപുരം സ്വാതിതിരുനാൾ ഗവൺമെൻറ് സംഗീത കോളേജിൽ ആണ് ഇവർ പഠിക്കുന്നത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടുക എന്നതാണ് ഇവരുടെ ആഗ്രഹം. ജി ശശികുമാർ, രേഖ എന്നിവർ ആണ് ഇവരുടെ മാതാപിതാക്കൾ. സ്കൂൾ കാലഘട്ടം മുതൽ തന്നെ കലോത്സവ വേദികളിൽ സജീവമായിരുന്നു കണ്മണി. നല്ല ഒരു കലാകാരി കൂടിയാണ് ഇവർ.
കാൽ ഉപയോഗിച്ച് നിരവധി ചിത്രങ്ങളാണ് ഇവർ വരച്ചത്. സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട് ഇവർ. 2019 വർഷത്തിൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിൻ്റേ പുരസ്കാരവും ഇവർ കരസ്ഥമാക്കിയിരുന്നു. യൂട്യൂബിലും സജീവ സാന്നിധ്യമാണ് ഈ കലാകാരി. താൻ ചെയ്യുന്ന പ്രവർത്തികളുടെ എല്ലാം വീഡിയോ ചിത്രീകരിക്കുകയും അത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. മണികണ്ഠൻ എന്ന ഒരു സഹോദരൻ കൂടി ഉണ്ട് ഇവർക്ക്. ഇവരെല്ലാം അടങ്ങുന്നത് ആണ് കൺമണിയുടെ വിജയരഹസ്യം.