ആഗോളതപനവും ലോക കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മനസിലാക്കി പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാൻ നെട്ടോട്ടമോടുകയാണ് വാഹന നിർമാതാക്കൾ. ഇലക്ട്രിക് കാറുകൾ വിപണി കീഴടക്കാൻ കുറഞ്ഞത് 15 വർഷം വേണ്ടി വരുമെന്ന് മനസിലാക്കി ഭൂരിഭാഗം നിർമാതാക്കളും പരിസ്ഥിതി സൗഹാർദ സാങ്കേതികത അന്വേഷിച്ചു തുടങ്ങിയിട്ട് ഏറെ നാളായി. അത്തരത്തിൽ ഒരു വമ്പൻ മാറ്റത്തിന് ഒരുങ്ങുകയാണ് മാരുതിയും.
സിഒ2 അഥവ കാർബൺ ഡയോക്സൈഡ് വിഷവാതകം നൽകുന്ന പ്രതിസന്ധി കുറയ്ക്കുക ഒപ്പം ഇന്ധനക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി മാരുതി അവരുടെ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത ഒരുക്കാൻ ഒരുങ്ങുകയാണ്. 5 മുതൽ 7 വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ കരുതുന്നത്. നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത കുറവായതിനാൽ സിഎൻജി – എഥനോൾ – ബയോ സിഎൻജി എൻജിനുകൾക്കാണ് കമ്പനി പ്രാധാന്യം നൽകുന്നത്.
ഘർഘോഡ എന്ന മേഖലയിൽ ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറഷൻ ലിമിറ്റഡിന്റെ കീഴിൽ മാരുതി ആരംഭിക്കാനിരിക്കുന്ന പ്ലാന്റിലായിരിക്കും ഈ പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. 800 എക്കറോളം വരുന്ന ഭൂമിലാണ് പ്ലാന്റ്. ഭാവിയിൽ വലിയ പ്ലാന്റുകൾ ഇതിനോട് ചേർന്ന് ആരംഭിക്കാനുള്ള സൗകര്യങ്ങളും ഈ മേഖലയിൽ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ഇലക്ട്രിക് വാഹനങ്ങളുടെയും എസ്യുവി വാഹനങ്ങളുടെയും നിർമാണങ്ങൾ ക്രമീകരിക്കാനാണ് ഈ പുതിയ പ്ലാന്റ് കൊണ്ട് കമ്പനി പദ്ധതിയിടുന്നത്. സുസുക്കി മോട്ടർ കോർപറേഷൻ ഗുജറാത്തിൽ നേരിട്ട് നടത്തുന്ന പ്ലാന്റ് ഉൾപ്പെടെ ഇന്ത്യയിലെ നാലാമത് പ്ലാന്റാണ് ഇത്.