കേരളത്തിൽ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു സ്റ്റാറായി മാറിയിരിക്കുകയാണ് ഷുക്കൂർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ മലയാളികൾക്ക് ഇദ്ദേഹത്തെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. എന്നാൽ ആടുജീവിതത്തിലെ യഥാർത്ഥ നജീബ് എന്ന് പറഞ്ഞാൽ എല്ലാവരും ഇദ്ദേഹത്തെ മനസ്സിലാക്കും. കാരണം കേരളത്തിലെ ഏറ്റവും വിറ്റഴിക്കപ്പെട്ട നോവലുകളിൽ ഒന്ന് ഇദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. അടുത്തിടെ ഇതിന്റെ ചലച്ചിത്ര ആവിഷ്കാരവും വന്നിരുന്നു.
നോവൽ എന്ന മാധ്യമത്തേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് സിനിമ എന്ന കലാരൂപം. ഇത് തെളിയിക്കുന്നതാണ് ഇപ്പോൾ നജീബിനെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണങ്ങൾ. പുസ്തകം ഇറങ്ങിയതിനു ശേഷം നിരവധി ആളുകൾ ഇദ്ദേഹത്തെ തേടിപ്പോയിരുന്നു എങ്കിലും കേരളക്കര ഒന്നാകെ ഇപ്പോൾ ഇദ്ദേഹത്തെ തേടി പോകുന്നത് സിനിമ ഇറങ്ങിയത് കൊണ്ട് മാത്രമാണ്. ഇപ്പോൾ ഇദ്ദേഹത്തെ തേടി ഒരു പുതിയ സ്നേഹ സന്തോഷം കൂടി എത്തിയിരിക്കുകയാണ്.
ഇദ്ദേഹത്തിന് ഇപ്പോൾ സ്നേഹസമ്മാനവുമായി എത്തിയിരിക്കുന്നത് ഡാവിഞ്ചി സുരേഷ് ആണ്. ഒരു പ്രശസ്ത ശില്പിയും ചിത്രകാരനും ആണ് ഇദ്ദേഹം. നോവലിന്റെ കവർ പേജും നജീബിന്റെ മുഖവും ചേർത്ത് സ്നേഹ ശില്പം ആണ് ഇദ്ദേഹം ഒരുക്കിയത്. ഇതുമായി ഇദ്ദേഹം നജീബിനെ വീട്ടിലെത്തി സമീപിക്കുകയും സമ്മാനിക്കുകയും ചെയ്തു. അതേ സമയം സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ ഡാവിഞ്ചി സുരേഷ് ഇത് പണിതീർത്തിയിരുന്നു. എന്നാൽ ഇപ്പോൾ റിലീസിനു ശേഷം മാത്രമാണ് ഇത് സമ്മാനിക്കുന്നത്.
കമ്പി, തകിട് ഷീറ്റുകൾ, ഫൈബർ എന്നിവ ഉപയോഗിച്ചുകൊണ്ട് ആണ് ഈ ശിൽപം തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം നാലടി ഉയരത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. കലാകാരന്മാരുടെ കൂട്ടായ്മ ആയിട്ടുള്ള ഇക്സോട്ടിക്ക് ഡ്രീംസിലെ കലാകാരൻ ഇദ്ദേഹത്തിനൊപ്പം ഈ ശില്പം ഉണ്ടാക്കുവാൻ പ്രയത്നിച്ചിട്ടുണ്ട്. റിയാസ് മാടവന, കലേഷ് പൊന്നപ്പൻ എന്നിവർ വരച്ച ചിത്രങ്ങളും നജീബിന് സമ്മാനിക്കുകയുണ്ടായി.