തമിഴിലെ എക്കാലത്തെയും വലിയ സംഗീതസംവിധായകരിൽ ഒരാൾ ആണ് ഇളയരാജ. ഇപ്പോൾ ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സാക്ഷാൽ മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല എന്നാണ് കോടതി പറയുന്നത്. പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസിൽ ആണ് മദ്രസ ഹൈക്കോടതി ഇത്തരത്തിൽ ഒരു വിമർശനം നടത്തിയിരിക്കുന്നത്.
ഇളയരാജ എല്ലാവരെക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു കോടതി ഈ വിമർശനം നടത്തിയത്. മൂന്നുപേർക്ക് മാത്രമാണ് അത്തരത്തിൽ അവകാശപ്പെടാൻ സാധിക്കുക എന്നും കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇത്തരത്തിൽ അവകാശം ഉന്നയിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് കോടതി നിരീക്ഷിച്ചത്.
ഏകദേശം 4500 ഗാനങ്ങൾക്ക് ആണ് ഇളയരാജ ഈണം പകർന്നിട്ടുള്ളത്. ഈ ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ ഉത്തരവ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ എക്കോ റെക്കോർഡിങ് കമ്പനി ആണ് അപ്പീൽ നൽകിയത്. ഈ അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ വിമർശനം നടത്തിയത്.
അപ്പീൽ തീരുമാനം ഉണ്ടാകുന്നത് വരെ ഗാനങ്ങളുടെ പകർപ്പ് അവകാശത്തിലൂടെ നേടുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. അതല്ലെങ്കിൽ കോടതിക്ക് പണം കൈമാറണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നാൽ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല എന്നായിരുന്നു ഇളയരാജയുടെ അഭിഭാഷകൻ പറഞ്ഞത്. ഇതിനിടയിൽ ആയിരുന്നു മറ്റുള്ളവരെക്കാൾ മുകളിലാണ് തന്റെ കക്ഷി എന്ന് ഇയാൾ അഭിപ്രായപ്പെട്ടത്.