കഴിഞ്ഞദിവസം ആയിരുന്നു ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നത്. കേരള സ്റ്റോറി എന്ന വർഗീയ വിദ്വേഷ ചിത്രം ഇടുക്കി അതിരൂപത പ്രദർശിപ്പിച്ചു എന്നതായിരുന്നു ആ വാർത്ത. കൗമാരക്കാർ പ്രണയത്തിൽ അകപ്പെടാതിരിക്കാൻ ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത് എന്നായിരുന്നു രൂപത നൽകിയ വിശദീകരണം. പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ആണ് ഈ ചിത്രം ഇവർ പ്രദർശിപ്പിച്ചത്. ഏപ്രിൽ നാലാം തീയതി ആയിരുന്നു പ്രദർശനം നടന്നത്.
ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള വിവാദങ്ങൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റൊരു വിവാദം കൂടി ഇപ്പോൾ ഉടലെടുക്കുന്നത്. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി രൂപതയും ചിത്രം പ്രദർശിപ്പിക്കുവാൻ ഒരുങ്ങുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച ആണ് പ്രദർശനം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങിയ രൂപതയെ അഭിനന്ദിച്ചുകൊണ്ട് നിരവധി സംഘപരിവാർ ഹാൻഡിലുകൾ ആണ് രംഗത്തുവരുന്നത്.
കെസിവൈഎം ആണ് പ്രദർശനത്തിന് നേതൃത്വം നൽകുന്നത്. ഇവർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആണ് സിനിമയുടെ പ്രദർശനം സംബന്ധിക്കുന്ന വിവരങ്ങൾ ഉള്ളത്. ചിത്രം പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ എന്നുകൂടി ചേർത്തിട്ടാണ് താമരശ്ശേരി രൂപത ഇപ്പോൾ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
ഈ സിനിമ നിരോധിച്ചിട്ടില്ല എന്നും സംഘടിതമായ പല കാര്യങ്ങളെയും തുറന്നു കാണിക്കുകയാണ് സിനിമ ചെയ്തത് എന്നും അതുകൊണ്ടുതന്നെ ഇത് വിശ്വാസി സമൂഹത്തെ കാണിക്കേണ്ടതുണ്ട് എന്നും ആണ് രൂപത പറയുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം ആണ് ഈ സിനിമയിലൂടെ പ്രദർശിപ്പിക്കേണ്ടത് എന്നുമാണ് ഇവർ പറയുന്നത്.