ലോകമെങ്ങും മഹാ വ്യാധിയായ കൊറോണയുടെ ഭീതയിലാണ് ഇപ്പോഴും നമ്മളുടെ സംസ്ഥാനം മുക്തി നേടിയിട്ടില്ല എന്നത് നാം ഏവരും ഓർക്കേണ്ടതാണ്.. കഴിഞ്ഞ ദിവസം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന തീയതികൾ തീരുമാനിച്ചിരുന്നു പക്ഷെ ഇപ്പോൾ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവച്ചത് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടലിനെതുടര്‍ന്ന്. കേരള ചീഫ് സെക്രട്ടറിയെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നും വിളിച്ച് പരീക്ഷ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
കൊവിഡ് വ്യാപന സാദ്ധ്യത ശക്തവും ഗതാഗത സൗകര്യം പരിമിതവുമായ ഈ സമയത്ത് പരീക്ഷ നടത്താന്‍ എന്താണ് ധൃതിയെന്നും പരീക്ഷയല്ല, കുട്ടികളുടെ ജീവനാണ് വലുതെന്ന ബോദ്ധ്യം വേണമെന്നും ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസ് കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചതായിട്ടാണ് അറിയുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടെന്നും പരീക്ഷയക്കടക്കമുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അറിയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. പരീക്ഷകള്‍ മാറ്റിയില്ലെങ്കില്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്ന അന്ത്യശാസനവും നല്കി. ഇതിനെതുടര്‍ന്നാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചതത്രേ.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള കാര്യമായാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അവതരിപ്പിച്ചത്. പരീക്ഷകള്‍ മാറ്റാതെ മറ്റു വഴിയില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പരീക്ഷ മാറ്റുന്നതാകും ഉചിതമെന്നും ദൗര്‍ഭാഗ്യകരമായി എന്തെങ്കിലും സംഭവിച്ചാല്‍ വലിയ തിരിച്ചടിയാകുമെന്നും മറ്റു മന്ത്രിമാരും പറഞ്ഞു.അതോടെ പരീക്ഷ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പരീക്ഷ മാറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്.