പിന്നണി ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര് മാനേജരാണ് ജെറിന്. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സത്ക്കാരം. മസ്ക്കറ്റിലെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.
2004 ല്‍ പുറത്തിറങ്ങിയ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തിലെ ‘താനെ തമ്പുരു..’ എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമയില്‍ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. സത്യന് അന്തിക്കാട് ചിത്രമായ ‘അച്ചുവിന്റെ അമ്മ’യിലൂടെ ഇളയരാജയ്ക്കൊപ്പവും മഞ്ജരി പ്രവര്‍ത്തിച്ചു. ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനമാണ് മഞ്ജരി ആലപിച്ചത്. ഇളയരാജക്ക് പുറമേ രമേഷ് നാരായണന്, എം.ജി. രാധാകൃഷ്ണന്, കൈതപ്രം വിശ്വനാഥന്, വിദ്യാസാഗര്‍, എം. ജയചന്ദ്രന്, ഔസേപ്പച്ചന്, മോഹന്‍ സിത്താര, പരേതരായ രവീന്ദ്രന് മാസ്റ്റര്‍, ജോണ്സണ് മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും ആല്‍ബങ്ങളിലുമായി അഞ്ഞൂറിലധികം ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്. ഇടക്കാലത്ത് മലയാള സിനിമാ ഗാനത്തിന് ഇടവേള നല്കിയ മഞ്ജരി, മറ്റ് ഗായകരില്‍ നിന്ന് വ്യത്യസ്തയായി സംഗീതത്തിന്റെ മറ്റ് ഉപവിഭാഗങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
2004 മുതല്‍, ‘സൂര്യ’യുടെ ബാനറില്‍ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കള്‍ പാടുമ്പോള്‍ തന്നെ മികച്ച ഗസല്‍ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി. 2004-ല്‍ മകള്‍ക്ക് എന്ന ചിത്രത്തിലെ ‘മുകിലിന് മക്കളേ..’ എന്ന ഗാനത്തിലൂടെയാണ് ആദ്യമായി മഞ്ജരിയെ തേടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. പിന്നാലെ 2008-ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ ‘മുള്ളുള്ള മുറിക്കിന്മേല്‍…’ എന്ന ഗാനത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഉര്‍ദുവിലേക്കും ഗസലുകളിലേക്കും മഞ്ജരി നല്കിയ സംഭാവനകളെ അടിസ്ഥാനമാക്കി 2016 ല്‍ സാഹിര്‍, അദീബ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് മഞ്ജരിക്ക് ലഭിച്ചു.