ഡൽഹി: ഇസ്രായേൽ ഗാസയിൽ തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.
പ്രകടനം നടത്തിയ വി പി സാനു, ഐഷി ഘോഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഖാൻ മാർക്കറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഇസ്രയേൽ എംബസിയിലേക്കായിരുന്നു പ്രകടനം.പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.
എംബസിക്ക് അരക്കിലോമീറ്റർ മുൻപിൽവച്ച് പ്രകടനം പൊലീസ് തടഞ്ഞു. ഇരുന്നൂറോളം വരുന്ന പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി.
കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഇതിന് ശേഷം പലയിടത്ത് നിന്നും വിദ്യാർത്ഥികൾ സംഘടിച്ച് എംബസിയുടെ അടുത്തേക്ക് വരുന്നതായാണ് റിപ്പോർട്ട്.
ഇസ്രയേൽ എംബസിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ബിഹാറിലും കൊൽക്കത്തയിലും പലസ്തീൻ അനുകൂല പ്രകടനം നടന്നിരുന്നു.
അതേസമയം പലസ്തീന് പിന്തുണ പ്രഖ്യാപിച്ചു യുദ്ധ വിരുദ്ധ റാലി നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്ക് എതിരെ കേരള പോലീസും കേസ് എടുത്തിരുന്നു.
കോഴിക്കോട് നടത്തിയ റാലിക്ക് എതിരെയായിരുന്നു പോലീസ് കേസ് എടുത്തത്.